തിരുവല്ല :റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നിരണം 13ാം വാർഡിലെ കൈതത്തോട് നിവാസികളായ 12 കുടുംബങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു. ചെമ്പിൽ കലുങ്ക് മുതൽ താമസിക്കുന്ന 12 വീട്ടുകാരുടെ ഏക ആശ്രയമായ 150 മീറ്റർ ദൂരത്തിലുള്ള നടപ്പാത സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്.
നടവഴി ശരിയാക്കാതെ ഒരു സ്ഥാനാർഥിയും ഇങ്ങോട്ട് വോട്ട് ചോദിച്ചു വരേണ്ടെന്ന പോസ്റ്ററുകൾ വീടുകൾക്ക് മുന്നിൽ പതിച്ചാണ് പ്രദേശവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന സന്ദേശം സ്ഥാനാർഥികൾക്ക് നൽകുന്നത്. ചെമ്പിൽ കലുങ്ക് മുതൽ ചാത്തനാരി കലുങ്ക് വരെയുള്ള കുടുംബങ്ങളാണ് നടപ്പാതയില്ലാതെ ദുരിതത്തിലായിരിക്കുന്നത്. അരിയോടിച്ചാൽ പാടശേഖരത്തിലേക്കുള്ള ജലസേചനമാർഗമായ കൈതത്തോടിന്റെ കരയുടെ തോട്ടുചിറയിൽ താമസിക്കുന്ന കുടുംബങ്ങളാണ് സഞ്ചാരപാതയില്ലാതെ ദുരിതമനുഭവിക്കുന്നത്.
പ്രദേശവാസികളുടെ നടവഴി ഉൾപ്പെടുന്ന കൈതത്തോടിന്റെ വശങ്ങൾ സംരക്ഷണ ഭിത്തി കെട്ടുന്നതിനായി ചെറുകിട ജലസേചന വകുപ്പിൽനിന്നും 16.20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പണികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. വയോധികരും ജന്മന ശാരീരിക വൈകല്യമുള്ള കിടപ്പുരോഗിയായ യുവാവുമടക്കം താമസിക്കുന്ന പ്രദേശമാണിത്. ഇവരുടെ താമസ സ്ഥലത്തേക്ക് എത്താൻ ബഥേൽ ഐ.പി.സി പള്ളിക്ക് സമീപമുള്ള ചാത്തനാരി കലുങ്കിൽ നിന്നും തോട്ടുവഴിയിലൂടെ 80 മീറ്റർ ദൂരത്തിൽ 15 വർഷങ്ങൾക്ക് മുമ്പ് ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിച്ചിരുന്നു.
എന്നാൽ സമീപവാസി സംരക്ഷണ ഭിത്തിക്ക് മേൽ മതിൽ നിർമിച്ചതിനാൽ ഈ വഴിയും പ്രദേശവാസികൾക്ക് നഷ്ടമായി. പൊതുവഴിയായി ഉപയോഗിച്ചിരുന്ന തോട്ടുചിറയിൽ കൂടി 2002ൽ വാട്ടർ അതോറിറ്റി 245 മീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ച് പൊതു ടാപ്പ് സ്ഥാപിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി തിരുവല്ല തഹസിൽദാർക്ക് പ്രദേശവാസികൾ വീണ്ടും നിവേദനം നൽകിയിട്ടുണ്ട്.