തിരുവല്ല: സ്ഥാനാർത്ഥിയുടെ ശബ്ദസന്ദേശം ബി.എസ്.എൻ.എൽ ഫോണിലൂടെ വോട്ടര്‍മാരെ കേള്‍പ്പിച്ചു കൊണ്ട് പ്രചാരണം കൊഴുപ്പിക്കാൻ ബി.എസ്.എൻ.എല്ലും തയ്യാര്‍.
സ്ഥാനാര്‍ത്ഥി നല്‍കുന്ന മൊബൈൽ നമ്പറുകളിലേക്ക് അല്ലെങ്കിൽ നിർദ്ദേശിക്കുന്ന സ്ഥലത്തുള്ള ബി.എസ്.എൻ.എൽ ടവർ പരിധിയിലെ ബി.എസ്.എൻ.എൽ ഉപയോക്താക്കളിലേക്ക് സ്ഥാനാര്‍ത്ഥിയുടെ റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം വോയ്‌സ് കോളിലൂടെ എത്തിക്കാവുന്ന സംവിധാനമാണ് ഒരെണ്ണം.
ഇതു കൂടാതെ സ്ഥാനാര്‍ത്ഥിയുടെ നമ്പറിലേക്ക് വിളിക്കുന്നവർക്ക് നിങ്ങൾ റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം കേൾക്കാൻ സാധിക്കുന്നു. അതോടൊപ്പം വിളിക്കുന്നവർക്കും പാർട്ടി പ്രവർത്തകർക്കും അതേ ശബ്ദസന്ദേശം തങ്ങളുടെ മൊബൈൽ നമ്പറിലും ലഭിക്കും. കൊവിഡ് ശബ്ദസന്ദേശം പോലെയും (പി.ആർ.ബി.ടി. സേവനം) ഉപയോഗിക്കാവുന്ന സംവിധാനമാണ് മറ്റൊന്ന്. ഈ സേവനങ്ങൾ നൽകുന്നതിന് ബി.എസ്.എൻ.എൽ ചെറിയ നിരക്കും ഈടാക്കുന്നുണ്ട്. ഇതിനായി ചെലവാക്കുന്ന തുകയ്ക്കുള്ള ബില്ലും സ്ഥാനാർത്ഥിയുടെ പേരിൽ നൽകും.