തിരുവല്ല : നാമനിർദേശ പത്രിക നൽകാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും തിരുവല്ല നഗരസഭയിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പൂർത്തീകരിച്ചിട്ടുണ്ട്.
19 സീറ്റിൽ സി.പി.എം മത്സരിക്കും. കേരള കോൺഗ്രസ്-എം ജോസ് വിഭാഗത്തിന് ഒമ്പത് സീറ്റ് നൽകി. ജനതാദൾ എസ് -അഞ്ച്, സി.പി.ഐ -നാല്, എൽ.ജെ.ഡി -ഒന്ന്, എൻ.സി.പി -ഒന്ന് എന്നതാണ് മറ്റുള്ളവർക്ക് നൽകിയിരിക്കുന്ന സീറ്റുകൾ. സി.പി.എമ്മിലെ സ്ഥാനാർഥി നിർണയത്തിൽ ചില സീറ്റുകളിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ഇടതുമുന്നണി യോഗം വിളിച്ചിട്ടുണ്ട്.
ഈ യോഗത്തിൽ സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. യു.ഡി.എഫിലെ സീറ്റ് വിഭജനം കീറാമുട്ടിയായി നിൽക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകേണ്ട സീറ്റുകളെച്ചൊല്ലിയാണ് തർക്കം. കഴിഞ്ഞ തവണ 14 സീറ്റിലാണ് മാണിവിഭാഗം മത്സരിച്ചത്. ഇത്തവണ 10 സീറ്റ് പരമാവധി നൽകുകയെന്ന ലക്ഷ്യത്തിലാണ് ചർച്ചകൾ. എന്നാൽ 14 സീറ്റും വേണമെന്ന നിലപാടാണ് ജോസഫ് വിഭാഗം സ്വീകരിച്ചിരിക്കുന്നത്. 12 സീറ്റുവരെ നൽകാൻ യു.ഡി.എഫ് യോഗത്തിൽ ധാരണയായിട്ടുണ്ട്.
രണ്ട് സീറ്റുകൂടി വേണമെന്ന് ജോസഫ് വിഭാഗം കടുംപിടിത്തം പിടിക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 24 സീറ്റിൽ മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. മുസ്ലിം ലീഗ്, ആർ.എസ്.പി, സി.എം.പി എന്നിവർക്ക് ഒാരോ സീറ്റ് നൽകും. തിങ്കളാഴ്ച മുതൽ സ്ഥാനാർഥികൾ പത്രിക നൽകിത്തുടങ്ങും. കോൺഗ്രസിൽ 20 സീറ്റിൽ സ്ഥാനാർഥികളെ സംബന്ധിച്ച തീരുമാനമായിട്ടുണ്ട്. ബി.ജെ.പിയിൽ 25 സീറ്റിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിച്ചു. നാഷനലിസ്റ്റ് കേരള കോൺഗ്രസിന് കുറ്റപ്പുഴയിലെ ആറ്, ഏഴ് വാർഡുകളും ബി.ഡി.ജെ.എസിന് 15ാം വാർഡും നൽകും. 11 സീറ്റിലേക്ക് സ്ഥാനാർഥികളാരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല