ബംഗളൂരു: ശ്മശാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കല്‍ ക്വാറി ശ്മശാനമാക്കി അധികൃതര്‍. ബംഗളൂരുവില്‍ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ് അധികൃതരുടെ തീരുമാനം.
കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ താല്‍ക്കാലിക ശ്മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ് താല്‍കാലിക ശ്മശാനം. ക്വാറിയുടെ അടിഭാഗം പരന്നതായിരുന്നു. അവിടം വൃത്തിയാക്കി 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ബംഗളൂരു അര്‍ബര്‍ ജില്ല കമ്മീഷണര്‍ മഞ്ജുനാഥ് പറഞ്ഞു. കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി തേവരെകരെ പ്രദേശത്ത് ഉപയോഗിക്കാതിരുന്ന ശ്മശാനം ഉപയോഗയോഗ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിന്റെ പടിഞ്ഞാറന്‍ പ്രദേശത്താണ് ഗെദ്ദനഹള്ളിയും തേവരകരെയും. ആറുകിലോമീറ്ററാണ് ഇവ തമ്മിലുള്ള ദൂരവ്യത്യാസം. ഗെദ്ദനഹള്ളിയിലെ ശ്മശാനത്തില്‍ പ്രതിദിനം 30 മുതല്‍ 40 മൃതദേഹങ്ങളാണ് സംസ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്മശാനം നിയന്ത്രിക്കുന്നതിനും നടത്തിപ്പിനും വോളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്കായി കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ടെങ്കിലും വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടില്ല, അതിനാല്‍ ആളുകള്‍ കഷ്ടപ്പെടുകയാണെന്നും ശ്മശാനം നടത്തിപ്പുകാരനായ സുരേഷ് പറയുന്നു.
മൂന്നാഴ്ചയായി 24 മണിക്കൂറാണ് ബംഗളൂരുവിലെ ഏഴു ശ്മശാനങ്ങളുടെയും പ്രവര്‍ത്തനം. ശനിയാഴ്ച അറ്റകുറ്റപ്പണികള്‍ക്കായി ഒരു ശ്മശാനം അടച്ചിരുന്നു. ശനിയാഴ്ച കര്‍ണാടകയില്‍ 482 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 285 എണ്ണം ബംഗളൂരുവില്‍ മാത്രവും. വെള്ളിയാഴ്ച 346 മരണം ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.