റാന്നി: ഇടമുറി പാലം-ബംഗ്ലാവുപടി റോഡിന്‍റെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പരാതികള്‍ അയച്ചു മടുത്ത നാട്ടുകാര്‍ പ്രത്യക്ഷ സമരവുമായി രംഗത്ത്. അഞ്ചിന് വൈകിട്ട് നാലിന് ചേത്തയ്ക്കല്‍ കൂത്താട്ടുകുളം റോഡില്‍ തുടക്ക സ്ഥലമായ ബംഗ്ലാവുപടിയിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധ സമരം നടത്തുന്നത്. റീബില്‍ഡ് കേരള ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.13 കോടി രൂപ ചിലവഴിച്ചാണ് ഒരു കിലോമീറ്റര്‍ ദൂരമുള്ള റോഡ് നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത്. കാല്‍നട യാത്ര പോലും ദുഷ്ക്കരമായിരുന്ന റോഡ് പുനര്‍ നിര്‍മ്മാണത്തിനായി പഴയ ടാറിംങ് പൊളിച്ചതോടെ ആദ്യം ചെളികുഴിയായി മാറി ഇവിടം.
വാഹനങ്ങള്‍ മണ്ണില്‍ താഴുന്ന അവസ്ഥയായത് വാര്‍ത്തയായതോടെ പരിഹാരവുമായി അധികൃതര്‍ എത്തി. മിറ്റലും കോണ്‍ക്രീറ്റ് മിശ്രിതവും ഇട്ട് ഉറപ്പിച്ച് ചെളിക്കുണ്ടില്‍ നിന്നും മോചനം നല്‍കിയെങ്കിലും ഇപ്പോള്‍ കൂനിന്‍മേല്‍ കുരു പോലെയായി കാര്യങ്ങള്‍. മിറ്റല്‍ ഇളകി വാഹന, കാല്‍നടയാത്ര പോലും അസാദ്ധ്യവും ദുസഹവുമായി. ആകെ ഉണ്ടായിരുന്ന സര്‍വ്വീസ് ബസ് ഇപ്പോള്‍ ഓടുന്നുമില്ല. ഓട്ടോറിക്ഷ വിളിച്ചാല്‍ ഇതുവഴി വരാതായി. നാട്ടുകാര്‍ക്ക് പുറം നാടുകളുമായി ബന്ധപ്പെടണമെങ്കില്‍ കാല്‍നട യാത്ര മാത്രമായി ആശ്രയം. റീബില്‍ഡു കേരള പദ്ധതിയില്‍ പ്പെടുത്തി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കരാറുകാരന് പുനർനിർമ്മാണത്തിനായി കെെമാറിയ പഴവങ്ങാടി പഞ്ചായത്തിലെ കണ്ണങ്കര-ഇടമുറി റോഡിന്‍റെ അവസ്ഥയാണിത്.
റോഡില്‍ മഴയോടൊപ്പം മിറ്റല്‍ ഒഴുകി വലിയ തോടു രൂപപെട്ടു. ഇതുവഴി എത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ മിറ്റലില്‍ കയറി തെന്നിവീണ് അപകടത്തില്‍ പെടുന്നത് നിത്യസംഭവമായി മാറുകയാണ്. 820 മീറ്റർ ദൈർഘ്യത്തില്‍ 4.5 മീറ്റർ വീതിയില്‍ ഉന്നത നിലവാരത്തില്‍ ടാറിംഗും ഇരുവശങ്ങളില്‍ ഓരോ മീറ്റർ ഐറിഷ് കോണ്‍ക്രീറ്റിംഗും ആണ് എസ്റ്റിമേറ്റില്‍ ഉള്ളത്. റോഡിന്‍റെ അവസ്ഥ പരിഗണിച്ചു പണി പൂർത്തീകരിച്ച് നാടിന് സമര്‍പ്പിക്കാര്‍ ബന്ധപ്പെട്ടവരും കരാർ കമ്പനിയും തയാറാകാത്തതാണ് പ്രദേശവാസികള്‍ സമരത്തിലേക്കു തിരിയാന്‍ കാരണം.