മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻ കുന്നിൽ തൊട്ടിപ്പടി കൊച്ചു വടക്കേൽപ്പടി റോഡിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്നും മണ്ണ് ഖനനം ചെയ്യാനെത്തിയത് നാട്ടുകാർ തടഞ്ഞു. ഇതോടെ ശനിയാഴ്ച മണ്ണെടുപ്പ് നടന്നില്ല. ദേശീയപാത വികസനത്തിന് 54000 മെട്രിക് ടൗൺ മണ്ണ് ഖനനം ചെയ്യുന്നതിനാണ് ജിയോളജി വകുപ്പ് അനുവാദം നൽകിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവും വാങ്ങിയിട്ടുണ്ട്. എന്നാൽ മണ്ണെടുപ്പിന് അനുവാദം നൽകിയതിൽ പഞ്ചായത്തിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പ്രതിഷേധം ശക്തമാക്കുന്നതിന് സർവകക്ഷിയോഗവും ചേർന്നു. ഇത്രയും മണ്ണ് നീക്കം ചെയ്യുമ്പോൾ ഭയാനകമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും നിലവിലെ കുടിവെള്ള കിണറുകളിൽ ജല ദൗർലഭ്യം അനുഭപ്പെടുന്നതിനും കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.
മഴക്കാലങ്ങളിൽ മണ്ണെടുക്കുന്ന സ്ഥലങ്ങളിൽ നിന്നും മഴ വെള്ളം കുത്തിയൊലിച്ച് താഴെയുള്ള വീടുകളിൽ വെള്ളക്കെട്ടും അനുഭവപ്പെടും. ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്നതിനും ഇത് കാരണമാകും. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിലെ ഏതൊരു പ്രവൃത്തിക്കും പ്രാദേശിക സർക്കാർ എന്ന നിലയിൽ പഞ്ചായത്തിൻ്റെ അനുമതി ആവശ്യമെന്നിരിക്കെ നടത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി ഉണ്ടാകണമെന്നാണ് സർവകക്ഷി യോഗത്തിൻ്റെ ആവശ്യം. മൂന്നു മീറ്റർ മാത്രം വീതിയുള്ള പഞ്ചായത്ത് റോഡിൽ കൂടിവേണം അമിതഭാരം കയറ്റിയ വാഹനങ്ങൾ പോകേണ്ടത്. ഇത് റോഡ് പൂർണമായും തകരുന്നതിനും കുടിവെള്ള സ്രോതസിലേക്കുള്ള പൈപ്പു ലൈനുകൾ പൂർണമായും തകരുന്നതിനും വഴിയൊരുക്കും. എന്നാൽ റോഡിനും പൈപ്പ്ലൈനുകൾക്കും ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാമെന്നാണ് മണ്ണെടുപ്പിന് അനുമതി ലഭിച്ചവരുടെ വാദം. ദേശീയ പാത വികസനത്തിൻ്റെ മറവിൽ നടക്കുന്ന ഈ നീക്കത്തിനെതിരെ നാട്ടുകാർ ഒന്നിച്ചിരിക്കുകയാണ്. ഞായറാഴ്ച തഹസിൽദാറുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചക്ക് ശേഷമാകും തുടര്‍ നടപടി.