ന്യൂഡൽഹി : ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പുതിയ ശുപാർശകൾ മുന്നോട്ടുവെച്ചു. രാജ്യത്തെ ഏറ്റവും വലിയ 170 ലോക്‌സഭാ മണ്ഡലങ്ങളെ വിഭജിച്ച് പ്രതിനിധാനം വർദ്ധിപ്പിക്കണമെന്നാണ് നിർദ്ദേശത്തിന്റെ സാരം. സാമ്പത്തിക ഉപദേശക കൗൺസിൽ അംഗങ്ങളായ ഷാമി രവിയും മുദിത് കപൂറും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ 59 മണ്ഡലങ്ങളെ രണ്ടായും 111 മണ്ഡലങ്ങളെ മൂന്നായും വിഭജിക്കാൻ ശുപാർശ ചെയ്യുന്നു. ജനസംഖ്യാ വർധനയും മണ്ഡലങ്ങളുടെ വലിപ്പവും പരിഗണിച്ചാണ് ഈ നിർദ്ദേശം. ശുപാർശകൾ നടപ്പിലായാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 20ൽ നിന്ന് 30 ആയി ഉയരും. തമിഴ്‌നാട്ടിൽ സീറ്റുകൾ 39ൽ നിന്ന് 59 ആയും കർണാടകയിൽ 28ൽ നിന്ന് 42 ആയും ആന്ധ്രാപ്രദേശിൽ 25ൽ നിന്ന് 38 ആയും തെലങ്കാനയിൽ 17ൽ നിന്ന് 28 ആയും വർദ്ധിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഉത്തർപ്രദേശിൽ ഇത് 80ൽ നിന്ന് 120 ആയും മഹാരാഷ്ട്രയിൽ 48ൽ നിന്ന് 72 ആയും ഉയരാനിടയുണ്ട്.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രം മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടമാകുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള വലിയ മണ്ഡലങ്ങളെ വിഭജിക്കുന്ന മാതൃക കൗൺസിൽ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിലൂടെ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രതിനിധാന അസന്തുലിതാവസ്ഥ ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. മുൻകാലങ്ങളിൽ ആവശ്യമായ ഭരണഘടനാ ഭേദഗതികൾക്ക് പാർലമെന്റിൽ വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാൽ മണ്ഡല പുനർനിർണയ നടപടികൾ മുന്നോട്ടുപോയിരുന്നില്ല. എന്നാൽ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം വീണ്ടും സജീവ ചർച്ചയാകാനിരിക്കെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.





























