തിരുവനന്തപുരം : വരുമാനത്തിലും പ്രവർത്തനലാഭത്തിലും രാജ്യത്തെ എല്ലാ സർക്കിളുകളെയും പിന്നിലാക്കി ബി.എസ്.എൻ.എൽ കേരള സർക്കിൾ. 2025-26 സാമ്പത്തിക വർഷത്തിൽ പ്രവർത്തനലാഭത്തിൽ 24 ശതമാനവും മൊത്തം വരുമാനത്തിൽ എട്ട് ശതമാനവും വളർച്ച കൈവരിച്ചാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. 2024-25ൽ 662 കോടി രൂപയായിരുന്ന പ്രവർത്തനലാഭം 2025-26ൽ 820 കോടി രൂപയായി ഉയർന്നു. മൊത്തം വരുമാനം 1,956 കോടി രൂപയിൽ നിന്ന് 2,102 കോടി രൂപയായി വർദ്ധിച്ചു. അറ്റാദായവും നാല് ശതമാനം ഉയർന്ന് 182 കോടി രൂപയിൽ നിന്ന് 190 കോടി രൂപയിലെത്തി. ഫൈബർ, മൊബൈൽ സേവനങ്ങളിൽ നിന്നുള്ള വരുമാനവും വർദ്ധന രേഖപ്പെടുത്തി. മുൻവർഷത്തെ 1,565 കോടി രൂപയിൽ നിന്ന് ഇത് 1,627 കോടി രൂപയായി ഉയർന്നതായി ബി.എസ്.എൻ.എൽ അറിയിച്ചു.
അതേസമയം പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ 51 രൂപയുടെ പ്രത്യേക കണക്ഷൻ പദ്ധതിയും ബി.എസ്.എൻ.എൽ അവതരിപ്പിച്ചു. പുതിയ കണക്ഷൻ എടുക്കുന്നവർക്ക് ആദ്യ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 2 ജി.ബി ഡാറ്റ, 100 എസ്.എം.എസ് എന്നിവ ലഭിക്കും. 28 ദിവസത്തെ കാലാവധിക്ക് ശേഷം സാധാരണ റീചാർജ് പ്ലാനുകളിലേക്ക് മാറേണ്ടതായിരിക്കും.





























