കൊൽക്കത്ത : പശ്ചിമ ബംഗാൾ സർക്കാർ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഏകദേശം 4,000 ഇവിഎമ്മുകൾ കത്തിനശിച്ചതായി മന്ത്രി കൗശിക് ചൗധരി. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തെക്കൻ കൊൽക്കത്തയിലെ അലിപൂർ പ്രദേശത്തെ ഒമ്പത് നില കെട്ടിടത്തിൽ ബുധനാഴ്ചയാണ് വൻ തീപിടുത്തമുണ്ടായത്. സൗത്ത് 24 പർഗാനാസ് ജില്ലാ പരിഷത്ത് ഓഫീസും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. തീപിടിത്തത്തിൽ വിവിപാറ്റുകളും മറ്റ് ഉപകരണങ്ങളും നിരവധി രേഖകളും പൂർണമായും കത്തിനശിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 10 മണ്ഡലങ്ങളിൽ ഉപയോഗിച്ച വോട്ടിങ് മെഷീനുകളാണ് കത്തിയമർന്നത്. കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് ആദ്യം തീപടർന്നതെന്നും പിന്നീട് ഏഴ്, എട്ട്, ഒമ്പത്, പത്ത് നിലകളിലേക്ക് വ്യാപിക്കുകയാരുന്നെന്നും അധികൃതർ പറഞ്ഞു. ഏകദേശം 24 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളും ജില്ലാ പരിഷത്ത് ഓഫീസും പ്രവർത്തിക്കുന്ന ഒമ്പത് നിലകളുള്ള ബഹുനില കെട്ടിടമാണിത്. ബുധനാഴ്ച രാവിലെ 9:50 ഓടെയാണ് തീപിടിത്തമുണ്ടായത്. നിയന്ത്രണവിധേയമാക്കാൻ പതിനഞ്ച് ഫയർ എഞ്ചിനുകളാണ് എത്തിയത്. നാല് മുതൽ ആറ് വരെയുള്ള നിലകളിൽ താരതമ്യേന കുറഞ്ഞ നിലയിലാണ് തീ ഉണ്ടായിരുന്നതെന്നും എന്നിട്ടും മുകളിലത്തെ നിലവരെ എങ്ങനെ തീപടർന്നുവെന്ന് അറിയില്ലെന്നും പശ്ചിമ ബംഗാൾ മന്ത്രി കൗശിക് ചൗധരി പറഞ്ഞു.





























