എറണാകുളം : മെട്രോ നഗരമെന്നും കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നും അറിയപ്പെടുന്ന എറണാകുളത്തിന് വിശേഷണങ്ങള്‍ പലതാണ്. പക്ഷെ, ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ ആ വിശേഷണങ്ങളെല്ലാം ഇനി വഴിമാറും. എറണാകുളം, ‘കോണ്‍ഗ്രസ് കോട്ട’ ആയിമാറും. കാരണം, കോണ്‍ഗ്രസിനും യു.ഡി.എഫിനും അത്രയേറെ ഉറപ്പുനല്‍കുന്ന മണ്ഡലമാണിത്. സിറ്റിങ് എം.പി. ഹൈബി ഈഡനാണ് യു.ഡി.എഫിന് വേണ്ടി കളത്തിലിറങ്ങുന്നത്. കെ.ജെ. ഷൈനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. എന്‍.ഡി.എ. ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കോണ്‍ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞുവീശിയ സമയത്തോ സ്ഥാനാര്‍ഥിയുടെ പോരായ്മ കൊണ്ടോ അല്ലാതെ എറണാകുളം ലോക്‌സഭാ മണ്ഡലം കോൺഗ്രസിനെ കൈവിട്ടിട്ടില്ല. 17 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 13 തവണയും എറണാകുളം യു.ഡി.എഫിനൊപ്പം നിന്നു. ഹൈബി ഈഡന്‍ തന്നെയാകും ഇത്തവണയും മത്സരിക്കുക എന്നതിനാല്‍ യു.ഡി.എഫിന് വലിയ ആശങ്കകകളില്ല. അതേസമയം, കെ.ജെ. ഷൈന്‍ എന്ന വനിതാ സ്ഥാനാര്‍ഥിയിലൂടെ മൂര്‍ച്ചയുള്ളൊരു നീക്കമാണ് സി.പി.എം. എറണാകുളത്ത് നടത്തിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ പിഴവുകള്‍ തിരുത്തുന്നൊരു നീക്കം. കഴിഞ്ഞ വട്ടം, ഇപ്പോഴത്തെ വ്യവസായമന്ത്രിയും ജില്ലയിലെ പ്രധാനപ്പെട്ട നേതാവുമായ പി.രാജീവിനെയായിരുന്നു പാര്‍ട്ടി ഹൈബിയ്‌ക്കെതിരേ മത്സരിപ്പിച്ചത്. എന്നാല്‍, ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് വലിയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ രാജീവിന് 1.69 ലക്ഷം വോട്ടുകളുടെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.





























