ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. കൗണ്ടിങ് ഹാളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിരിക്കും. ഒരു ടേബിളില്‍ പരമാവധി 500 വോട്ട് ആണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേശയിലായിരിക്കും എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന്റെ മേല്‍നോട്ടത്തിന് ഒരു അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കും. പോസ്റ്റല്‍ വോട്ടെണ്ണല്‍ പ്രക്രിയ റിട്ടേണിങ് ഓഫീസറും തിരഞ്ഞെടുപ്പ് നിരീക്ഷനും സദാ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന മേശയിലേക്ക് സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ പ്രത്യേകമായി തന്നെ ഒരു കൗണ്ടിങ് എജന്റിനെ നിയമിച്ചിരിക്കും.
പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. സര്‍വീസ് വോട്ടര്‍മാരുടെ ഇടിപിബിഎംഎസ് വോട്ടുകളും തപാല്‍ വോട്ടുകള്‍ പോലെ റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെ ലഭിച്ച ഇടിപിബിഎംഎസുകള്‍ വോട്ടെണ്ണലിന് പരിഗണിക്കും. ക്യു ആര്‍ കോഡ് റീഡര്‍ ഉപയോഗിച്ച് വോട്ടുകള്‍ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരുസൂപ്പര്‍വൈസറും 10 ക്യു ആര്‍ കോഡ് റീഡിങ് ടീമിന് ഒരാള്‍ എന്ന തോതില്‍ എആര്‍ഒമാരും ഇതിനായുണ്ടാവും. ക്യു ആര്‍ കോഡ് റീഡിങ്ങിന് ശേഷം കവറുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും.