കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ഇത്തവണ എം പി മാർ തമ്മിലുള്ള പോരാട്ടം. രാജ്യസഭ എം പി യായ എൽ ഡി എഫ് സ്ഥാനാർത്ഥി എളമരം കരീമിനെ നേരിടുന്നത് മണ്ഡലത്തിലെ നിലവിലെ എം പി എം കെ രാഘവനാണ്. സി പി എം കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമിന് മണ്ഡലത്തിലുള്ള പരിചയവും രാജ്യസഭയിലെ മികവും തുണയാകുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ. എളമരം കരീമിൻറെ പ്രചാരണത്തിൻറെ ഭാഗമായി റോഡ് ഷോ നടന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടെത്തിയ എളമരം കരീമിന് റെയിൽവെ സ്റ്റേഷനിൽ വലിയ സ്വീകരണമാണ് എൽ ഡി എഫ് പ്രവർത്തകർ നൽകിയത്. നിയമസഭ മണ്ഡലങ്ങളുടെ എണ്ണം നോക്കിയാൽ എൽഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ട് കോഴിക്കോട്. പക്ഷേ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനോട് പരാജയമാണ് ഫലം. എൽ ഡി എഫ് വലിയ വിജയം നേടുമെന്ന് എളമരം കരീം വ്യക്തമാക്കി.





























