തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടുകേന്ദ്രമന്ത്രിമാർ കേരളത്തിൽ മത്സരരംഗത്തുണ്ടാവുമെന്ന് റിപ്പോർട്ടുകൾ. തിരുവനന്തപുരത്തിന് വേണ്ടി രാജീവ് ചന്ദ്രശേഖർ നീക്കം ശക്തമാക്കിയപ്പോൾ ആറ്റിങ്ങലിൽ വി. മുരളീധരൻ സ്ഥാനാർഥിത്വം ഉറപ്പിച്ചുകഴിഞ്ഞു. രാജ്യസഭ വഴി മന്ത്രിമാരായ നേതാക്കൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചുവരണമെന്ന് ബി.ജെ.പി നേതൃത്വം നേരത്തേ നിർദേശിച്ചിരുന്നു.
തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന നേത്യത്വം മനസ്സിൽക്കണ്ട ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ രാജീവ് ചന്ദ്രശേഖർ ഉണ്ടായിരുന്നില്ല. നിർമലാ സീതാരാമനടക്കമുള്ള കേന്ദ്ര നേതാക്കൾ എത്തുമെന്ന അഭ്യൂഹങ്ങളും ഒരു ഘട്ടത്തിൽ പാർട്ടി കേന്ദ്രങ്ങളിൽ പ്രചരിച്ചു. പക്ഷേ വിജയം സുനിശ്ചിതമല്ലാത്തയിടത്ത് പോരിനിറങ്ങാൻ കേന്ദ്ര നേതാക്കൾക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് രാജീവ് ചന്ദ്രശേഖർ ഇപ്പോൾ കളത്തിൽ ഇറങ്ങിയത്.





























