തിരുവനന്തപുരം: സംസ്ഥാന ഖജനാവിൻ നിന്ന് കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് ജൂൺ 13 – മുതൽ 15 വരെ തിരുവനന്തപുരത്തു വച്ച് നടത്തുന്ന നാലാം ലോക കേരള സഭ മാറ്റി വച്ച് അതിന് ചെലവാക്കുന്ന പണം കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടേയും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടേയും കുടുംബാംഗങ്ങൾക്ക് നൽകണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ സംസ്ഥാന സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു. ഇതിനു മുമ്പ് നടത്തിയ മൂന്ന് ലോക കേരളസഭയും അമേരിക്കയിൽ ഉൾപ്പെടെ നടന്ന ലോക കേരള സഭാ മേഖല സമ്മേളനങ്ങളും സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു പ്രയോജനവും ചെയ്യാത്ത സർക്കാരിന്റെ പ്രചരണപരമായ മാമാങ്കങ്ങൾ ആയിരുന്നുവെന്നും പ്രവാസി കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു.
കോവിഡ് മഹാമാരി, ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവൽക്കരണം ഊർജിത നിതാഖത്ത് എന്നിവ മൂലം പതിനായിരക്കണക്കിന് പ്രവാസികൾ ജോലി നഷ്ട്ടപ്പെട്ട് നാട്ടിൽ തിരികെ എത്തിയിട്ടു അവർക്ക് തൊഴിൽ, പുന:രധിവാസ പദ്ധതികൾ നടപ്പാക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യം മൂലം മടങ്ങിവന്ന പ്രവാസികളും അവരുടെ കുടുംബങ്ങളും കടുത്ത ദുരിതത്തിലാണ് ജീവിക്കുന്നതെന്നും ഇതിന് പരിഹാരം കാണുന്നതിനു പകരം വിദേശങ്ങളിലെ വരേണ്യവർഗ്ഗത്തിനു വേണ്ടി നടത്തുന്ന ഇത്തരം സമ്മേളനങ്ങൾ പ്രവാസി വഞ്ചനയാണെന്നും എൽ.വി അജയകുമാറും സാമുവൽ കിഴക്കുപുറവും പറഞ്ഞു. കുവൈറ്റിലെ മംഗ്ഫിൽ തീപിടുത്തിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ കേരളാ പ്രദേശ് പ്രവാസി പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
മരണമടഞ്ഞവരും ഗുരുതരമായി പരിക്കേറ്റ് ചികിതയിൽ കഴിയുന്നവരും അവരുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നത് പരിഗണിച്ച് അവരുടെ കുടുംബങ്ങളുടെ പൂർണ്ണ സംരക്ഷണം കേന്ദ്ര, സംരക്ഷണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുകയും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം അപര്യാപ്തമായതിനാൽ കാര്യമായി വർദ്ധിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന നേതാക്കൾ അഭ്യർത്ഥിച്ചു. മരണമടഞ്ഞ പ്രവാസികളുടെ ഭൗതികശരീരം നാട്ടിൽ എത്തിക്കുന്ന നടപടികൾ യുദ്ധകാല അടിസ്ഥാനത്തിലാക്കണമെന്നും സർക്കാരുകളോടും ഇതിനായി ശക്തമായ ഇടപെടൽ നടത്തണമെന്നും കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളോടും അവർ അഭ്യർത്ഥിച്ചു.





























