തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയായി സ്ഥാനമൊഴിയുന്ന ലോക്നാഥ് ബെഹ്റയ്ക്ക് സേനാംഗങ്ങള്‍ യാത്രയപ്പ് നല്‍കി. തിരുവനന്തപുരം എസ്എപി മൈതാനത്തായിരുന്നു ചടങ്ങ്. മറുപടി പ്രസംഗത്തില്‍ വികാരാധീനനായ ബെഹ്റ താനൊരു മലയാളിയെന്നും മുണ്ടുടുക്കുമെന്നും ഇതൊന്നും ആരെയും കാണിക്കാനല്ലെന്നും കേരളം തനിക്ക് വേണ്ടപ്പെട്ടതെന്നും പറഞ്ഞു. കേരള പോലീസിലെ നവീകരണത്തെക്കുറിച്ച് പറഞ്ഞ ബെഹ്റ ഇനിയും അത് തുടരേണ്ടതുണ്ടെന്നും പറഞ്ഞു. കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കും. യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധേഷ് കുമാർ, ബി സന്ധ്യ, അനിൽ കാന്ത് എന്നീ പേരുകളാണ്. ഇതിൽ റോഡ് സേഫ്റ്റി കമ്മീഷണറായ അനിൽ കാന്തിനാണ് സാധ്യത കൂടുതൽ. മൂന്നംഗ പട്ടികയിൽ സീനിയർ സുധേഷ് കുമാറാണെങ്കിലും ദാസ്യപ്പണി വിവാദമാണ് തിരിച്ചടിയാകുന്നത്.