ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി ബി.ജെ.പി.. പരിഭവങ്ങൾ പരിഹരിക്കാൻ ബോർഡ്-കോർപ്പറേഷനുകളിലുൾപ്പെടെ ബി.ഡി.ജെ.എസിനു കൂടുതൽ പദവി ഉറപ്പുനൽകിയതായും സൂചന. സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ച് പ്രവർത്തനങ്ങൾ നടത്താനും തീരുമാനമായി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഞായറാഴ്ച കണിച്ചുകുളങ്ങരയിലെത്തി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ച നടത്തിയിരുന്നു. വിവിധ പദവികളിൽ ഈഴവ സമുദായത്തിനു മതിയായ പ്രാതിനിധ്യം കിട്ടാത്തത് വെള്ളാപ്പള്ളി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഹാരത്തിനായി ഇടപെടുമെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ എന്നിവരെ ബി.ഡി.ജെ.എസ്. നേതാക്കൾക്ക് എപ്പോൾവേണമെങ്കിലും കാണാനുള്ള സൗകര്യവും ഉറപ്പാക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസ്. ചെയർമാൻ തുഷാർ വെള്ളാപ്പള്ളി സംസ്ഥാന ഉപാധ്യക്ഷൻ സിനിൽ മുണ്ടപ്പിള്ളി, ജനറൽ സെക്രട്ടറി പി.എസ്. ജ്യോതിസ് എന്നിവരുമായും രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലുള്ള അവഗണന ഉണ്ടാകരുതെന്ന് ബി.ഡി.ജെ.എസ്. നേതാക്കൾ ആവശ്യപ്പെട്ടു. ഇരുപാർട്ടികളും സ്ഥാനാർഥികളെ നേരത്തേതന്നെ ഒരുമിച്ചു തീരുമാനിക്കുന്ന അവസ്ഥയുണ്ടായാൽ ഗുണകരമാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇക്കാര്യത്തിൽ ബി.ഡി.ജെ.എസ്. നേതാക്കൾ യോജിച്ചു.
എസ്.എൻ.ഡി.പി. യോഗം, ബി.ഡി.ജെ.എസ്. എന്നിവയുമായി ബി.ജെ.പി. നല്ലബന്ധം സ്ഥാപിച്ചതിനാലാണ് നടൻ ദേവനെ പിന്തുണയ്ക്കാൻ വെള്ളാപ്പള്ളിയും മറ്റും തയ്യാറാകാതിരുന്നത്. വെള്ളാപ്പള്ളിക്കു പുരസ്കാരം നൽകുന്ന ചടങ്ങിലാണ് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷസ്ഥാനവും പാർട്ടി അംഗത്വവും രാജിവെക്കുന്നതായി ദേവൻ അറിയിച്ചത്. ദേവന്റേത് സ്വന്തം നിലപാടുമാത്രമായി കണ്ടാൽമതിയെന്ന സമീപനമാണ് ബി.ഡി.ജെ.എസ്. നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.































