കോന്നി : കോന്നി ഇക്കോ ടൂറിസത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന കാട്ടാത്തി – ചെളിക്കൽ ജീപ്പ് സഫാരി പുനരാരംഭിക്കണമെന്ന വിനോദ സഞ്ചാരികളുടെ ആവശ്യം ശക്തമാകുന്നു. വനം വകുപ്പിന്റെ ചുമതലയിൽ കോന്നി വനവികാസ് ഏജൻസിയുടെ കീഴിൽ ആരംഭിച്ച പദ്ധതിക്ക് 2015 ൽ ആണ് തുടക്കമിട്ടത്. കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതി തുടർന്നുള്ള വർഷങ്ങളിൽ മികച്ച വിജയം നേടിയിരുന്നു. വനം വകുപ്പിന് മികച്ച വരുമാനമാണ് ഇതിലൂടെ ഉണ്ടായത്.
ഉൾവനത്തിലൂടെ തുറന്ന ജീപ്പിൽ ഉള്ള യാത്രയും നൂറ്റാണ്ടുകൾ പഴക്കമുള്ള കാനന ക്ഷേത്രങ്ങളും പ്രകൃതി ഒരുക്കുന്ന വിസ്മയകാഴ്ചകളും വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ പകർന്നു നൽകിയിരുന്നു. പദ്ധതിയെക്കുറിച്ച് മുമ്പ് അറിഞ്ഞിട്ടുള്ളവർ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുമ്പോൾ ഇതിനെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടത്താറുണ്ട്. 2018 ൽ കേരള തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കുരങ്ങിണി വന മേഖലയിൽ ഉണ്ടായ കാട്ടുതീയിൽ ട്രെക്കിങ് സംഘം മരിച്ചതിനെ തുടർന്ന് വനത്തിനുള്ളിലെ ട്രെക്കിങ് നിർത്തി വെച്ചിരുന്നു. ഇതിനെ തുടർന്നാണ് കോന്നിയിലും ട്രെക്കിങ് ഉപേക്ഷിച്ചത്.
കോന്നി ആനത്താവളത്തിൽ നിന്ന് ആരംഭിച്ച് അവിടെ തന്നെ തിരികെ മടങ്ങി എത്തുന്ന 61 കിലോമീറ്റർ യാത്രയിൽ ഏകദേശം 25 കിലോമീറ്റർ ഉൾ വനത്തിലൂടെയാണ് പോകുന്നത്. കല്ലേലി മഹാഗണിതോട്ടം, കൊക്കാത്തോട്, കാട്ടാത്തിപ്പാറ, 2000 വർഷത്തോളം പഴക്കമുണ്ടെന്നു കരുതുന്ന കുറിച്ചി അന്നപൂർണ്ണേശ്വരി ക്ഷേത്രം, നെല്ലിക്കപ്പാറ വ്യൂ പോയിന്റ്, അപ്പൂപ്പൻതോട് ക്ഷേത്രം, കാട്ടാനകളുടെ സാന്നിധ്യമുള്ള ആനചന്ത, മണ്ണീറ വെള്ളച്ചാട്ടം, തീറ്റപുൽ കൃഷിത്തോട്ടം, തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവിടങ്ങളിലെ കാഴ്ചകൾ സഞ്ചാരികൾക്ക് പുത്തൻ അനുഭവം പകർന്നു നൽകിയിരുന്നു. വന പാതയിലൂടെ സഞ്ചരിക്കുവാൻ രണ്ട് ഓഫ് റോഡ് ജീപ്പുകൾ വാടകയ്ക്ക് എടുത്താണ് ഉപയോഗിച്ചിരുന്നത്. ഒരു ജീപ്പിൽ നാല് പേര് അടങ്ങുന്ന സംഘത്തിന് 4000 രൂപ ആയിരുന്നു ഈടാക്കിയിരുന്നത്. പരിചയ സമ്പന്നരായ ഡ്രൈവർമാർക്ക് പുറമെ വിവരങ്ങൾ നൽകുവാൻ ഗൈഡും ഉണ്ടായിരുന്നു.





























