കണ്ണൂർ : കുഞ്ഞുങ്ങൾ കുടുംബപ്രശ്നങ്ങളുടെ ഇരകളായിമാറുന്നത് വലിയ സാമൂഹികപ്രശ്നമാണെന്നും ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞു.
തലശ്ശേരി പത്തായക്കുന്നിൽ അച്ഛൻ പുഴയിൽ തള്ളിയിട്ട് കൊന്ന ഒന്നരവയസ്സുകാരി അൻവിതയുടെ അമ്മ സോനയെ വീട്ടിലെത്തി ആശ്വസിപ്പിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യങ്ങൾ സാമൂഹികപ്രശ്നമായി കണ്ട് അത് പരിഹരിക്കാനുള്ള ശ്രമം കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകും. ഇപ്പോൾ സമൂഹത്തിൽ മനസ്സ് തുറക്കാത്ത കുറേ കുറ്റവാളികളെ കാണുന്നുണ്ട്. നമുക്കവരെ കണ്ടെത്താനാകുന്നില്ല. സാമൂഹികബന്ധങ്ങൾ ഇല്ലാത്തതിന്റെ പ്രശ്നമാണിതിന് കാരണമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവാഹശേഷമുള്ള സംഭവങ്ങളൊക്കെ സോന കമ്മിഷൻ ചെയർമാനോട് വിശദീകരിച്ചു. സോനയുടെ വൈവാഹികജീവിതത്തിൽ പ്രശ്നങ്ങളെന്ന് പറയാവുന്നത് ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ളത് മാത്രമാണ്. അതിനപ്പുറം ഇവർ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും എന്താണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്നതാണ് വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
കല്യാണം കഴിഞ്ഞ് ഏറെക്കഴിയുംമുൻപുതന്നെ സോനയുടെ സ്വർണം ഭൂരിഭാഗവും വിറ്റും പണയം വെച്ചും ഭർത്താവ് കെ.പി. ഷിജു ചെലവഴിച്ചിരുന്നു.സ്ഥിരമായി ആയിരക്കണക്കിന് രൂപയുടെ ലോട്ടറിയെടുക്കുന്ന ശീലം ഷിജുവിനുണ്ടായിരുന്നുവെന്നും ഭാഗ്യത്തിൽ വിശ്വസിക്കുന്ന ആളായിരുന്നുവെന്നും സോന കമ്മീഷനോട് വെളിപ്പെടുത്തി.
പണമിടപാട് പ്രശ്നത്തിൽ ഒരു കുഞ്ഞിനെ കൊല്ലാൻ മാത്രമുള്ള കാരണമുണ്ടോയെന്നത് പരിശോധിക്കേണ്ടതാണെന്നും അത് പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടേയെന്നും ചെയർമാൻ പറഞ്ഞു. കതിരൂർ എസ്.ഐ. വി. സതീശൻ, പോലീസുകാരായ കെ. ബിജു, കെ. രജീഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ.പി. ഷിജു റിമാൻഡിലാണ്. തെളിവെടുപ്പ് നടത്തുന്നതിനായി ഇയാളെ കസ്റ്റഡിയിലാവശ്യപ്പെട്ട് അടുത്തദിവസം കോടതിയിൽ അപേക്ഷനൽകുമെന്ന് പോലീസ് പറഞ്ഞു.