കിളിമാനൂർ : എലിവിഷം കഴിച്ച് പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് അറസ്റ്റിൽ. കിളിമാനൂർ ആലത്തുകാവ് കെ.കെ.ജങ്ഷൻ മഠത്തിൽ വിളാകത്തുവീട്ടിൽ ജിഷ്ണു എസ് നായർ(27) ആണ് അറസ്റ്റിലായത്. വാലഞ്ചേരി, കണ്ണയംകോട് വി.എസ് മൻസിലിൽ ഷാജഹാൻ, സബീനാബീവി ദമ്പതിമാരുടെ മകൾ അൽഫിയ (17) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ഛർദിയും തളർച്ചയും ഉണ്ടായതിനെത്തുടർന്ന് പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ പല ദിവസങ്ങളായി എലിവിഷം അല്പാല്പമായി കഴിച്ചിരുന്ന വിവരം പെൺകുട്ടി ബന്ധുക്കളായ ആരോടും പറഞ്ഞിരുന്നില്ല. അവശയായ അൽഫിയയുമായി മാതാപിതാക്കൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഒടുവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിഷം കഴിച്ച വിവരം അറിഞ്ഞത്. വ്യാഴാഴ്ച പുലർച്ചെയാണ് അൽഫിയ മരിച്ചത്. പെൺകുട്ടിയുടെ പിതാവ് ഷാജഹാൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് പ്രത്യേക സംഘം രൂപവൽകരിച്ചായിരുന്നു അന്വേഷണം.
മൂന്നുമാസം മുമ്പ് ഷാജഹാനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നു. ഇവരെ ഓരോരുത്തരെയായി കിളിമാനൂർ പഞ്ചായത്തിലെ ഗൃഹപരിചരണകേന്ദ്രത്തിൽ എത്തിച്ചത് പോങ്ങനാട് പ്രവർത്തിക്കുന്ന ആംബുലൻസിലാണ്. പഞ്ചായത്തിലെ കോവിഡ് റാപ്പിഡ് റെൻസ്പോൺസ് ടീം അംഗമായിരുന്ന പ്രതി ആംബുലൻസിലെ യാത്രയ്ക്കിടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ആംബുലൻസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാൾ പെൺകുട്ടിയിൽനിന്ന് ഫോൺ നമ്പർ കരസ്ഥമാക്കി.
നിരന്തരം വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ വഴി ചാറ്റിങ് ആരംഭിച്ച് പ്രണയത്തിലായി. വിവാഹംവാഗ്ദാനം നൽകിയ യുവാവ് മറ്റൊരു പെൺകുട്ടിയോട് അടുപ്പം തുടങ്ങിയതറിഞ്ഞതോടെ ഇരുവരും തർക്കമായി. പുതുതായി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുമെന്ന് യുവാവ് അറിയിച്ചതോടെ തന്നെ ഒഴിവാക്കരുതെന്ന് അൽഫിയ പറഞ്ഞങ്കിലും അവഗണിച്ചതോടെയാണ് വിഷം കഴിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ 26 ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് പ്രതിയെ വിളിച്ചറിയിക്കുകയും വാട്സ്ആപ്പിൽ മെസേജ് ഇടുകയും ചെയ്തു. വിഷം കഴിക്കുന്നതിന്റെ ദൃശ്യങ്ങളുടെ വീഡിയോയും ഫോട്ടോയും പെൺകുട്ടി യുവാവിന് അയച്ചുകൊടുത്തിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട പെൺകുട്ടിയെ വീട്ടുകാർ 26 ന് രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ഗ്യാസിന്റെ പ്രശ്നങ്ങളാകാം എന്ന സംശയത്താൽ തിരിച്ചയച്ചു. 27നും പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 28 ന് പ്ലസ് വൺ പരീക്ഷ എഴുതാൻ സ്കൂളിൽ പോയി. അന്ന് വൈകീട്ടാണ് അവശയായ പെൺകുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. പരിശോധനയിൽ എലിവിഷം ഉള്ളിൽച്ചെന്നതായി കണ്ടെത്തി.
തുടർന്നാണ് പെൺകുട്ടിയുടെ മൊബൈൽഫോൺ ബന്ധുക്കൾ പരിശോധിക്കുന്നത്. വിഷം കഴിച്ച വിവരം പ്രതി അറിഞ്ഞെങ്കിലും വീട്ടുകാരെയോ മറ്റാരെയെങ്കിലുമോ അറിയിച്ചില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ പ്രതിയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാനാവുകയുള്ളൂ. അറസ്റ്റിന് കിളിമാനൂർ എസ്.എച്ച്.ഒ എസ്.സനൂജ്, എസ്.ഐ വിജിത്ത് കെ നായർ, പ്രദീപ്, ഷാജി, സി.പി.ഒ രഞ്ചിത്ത് രാജ്, റിയാസ്, ഷാജി, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡു ചെയ്തു.