ഗുജറാത്ത് : പ്രണയവിവാഹം കഴിച്ചതിന്റെ പേരിൽ മകൾക്ക് സ്വത്ത് നിഷേധിക്കാനുള്ള അവകാശം പിതാവിനില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പെൺകുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടൻ അവകാശപ്പെട്ട സ്വത്തുക്കൾ പെൺകുട്ടിക്ക് കൈമാറണമെന്നും ഉത്തരവിട്ടു. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന് പലപ്പോഴും മക്കളെ കുടുംബത്തിൽ നിന്ന് അകറ്റി നിർത്തുന്ന പ്രവണതയാണ് ഇന്ത്യൻ സമൂഹത്തിൽ പൊതുവായി കാണപ്പെടുന്നത്.
വീട്ടിൽ നിന്ന് പുറത്താക്കുക, സമൂഹത്തിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നുമെല്ലാം അപ്രഖ്യാപിത വിലക്കേർപ്പെടുത്തുക, കുടുംബാംഗത്തിന്റെ മരണത്തിന് പോലും പങ്കെടുക്കാൻ സാധിക്കാത്ത സഹാചര്യം പലരും നേരിടുന്നുണ്ട്. ഇതിനെല്ലാം പുറമെ പ്രണയവിവാഹത്തിന്റെ പേരിൽ സ്വത്തുക്കളും ഇവർക്ക് നിഷേധിക്കപ്പെടാറുണ്ട്. ഈ അവസരത്തിലാണ് ഹൈക്കോടതിയുടെ നിർണായക വിധി.
ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ 24 കാരിയായ പ്രഞ്ജിതി തലുക സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. 2021 ഡിസംബറിലാണ് പെൺകുട്ടിയുടെ അച്ഛൻ മരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് പിന്നാലെ അമ്മയും മരണപ്പെട്ടു. അച്ഛന്റെ സ്വത്ത് എന്നാൽ മകൾക്ക് നൽകില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തതോടെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. ‘പെൺകുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യം മാത്രം അവരെ തുല്യതയിലേക്ക് എത്തിക്കില്ല’- കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സോണിയ ഗോകനി, ജസ്റ്റിസ് മൗന ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.





























