ഡൽഹി : ഊർജ പ്രതിസന്ധിയിൽ പരിഭ്രാന്തരായി എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടന്ന് ആവർത്തിച്ച് കേന്ദ്രം. ഗൾഫ് മേഖലയിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളും നാവികരും സുരക്ഷിതരെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹോർമൂസ് കടലിടുക്ക് കടന്ന രണ്ട് എൽ.പി.ജി ടാങ്കറുകൾ ഈ ആഴ്ച്ച അവസാനത്തോടെ ഇന്ത്യൻ തീരത്ത് എത്തും. 45000 മെട്രിക് ടൺ എൽ.പി.ജി വഹിക്കുന്ന പൈൻഗ്യാസ് ടാങ്കർ 27 തിയതി മാംഗ്ലൂർ തുറമുഖത്തെത്തും. 47600 മെട്രിക് ടൺ എൽ.പി.ജിയാണ് ജഗ് വസന്ത് എൽ.പി.ജി ടാങ്കറിലുള്ളത്. 26 തിയതി ജഗ് വസന്ത് ഇന്ത്യൻ തീരത്ത് എത്തുമെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുകയാണ്. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്. ‘ജഗ് വസന്ത്’, ‘പൈന്‍ ഗ്യാസ്’ എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക- ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുപ്പമേറിയതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും ആവശ്യപ്പെട്ടു. ദമാം – ഷാർജ നേരിട്ട് കണക്റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്. കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തിൽ ചരക്കു നീക്കം നടത്തുക. ഇതിലൂടെ ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ കഴിയും. നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. അതിനിടെ, ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇന്നും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഖുറംശഹർ പവർ പ്ലാന്റ് പ്രവർത്തനം നിലച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.






























