ബംഗളൂരു : രാജ്യത്തുടനീളം പാചകവാതക വിതരണക്ഷാമം നേരിടുന്നതിനിടെ ബംഗളൂരുവിൽ എൽ.പി.ജി സിലിണ്ടറുകൾ മോഷണം പോയി. വ്യാഴാഴ്ചയാണ് ബേഗൂരിന് സമീപമുള്ള വീട്ടിൽ നിന്ന് സ്കൂട്ടറിലെത്തിയ രണ്ട് പേർ സിലിണ്ടറുകൾ മോഷ്ടിച്ചത്. രണ്ട് യുവാക്കൾ ചേർന്ന് മോഷണം നടത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ‍്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ഇവരുടെ മുഖം വ്യക്തമായിട്ടില്ല. ഒരാൾ വീടിനുള്ളിലേക്ക് കടന്നപ്പോൾ മറ്റൊരാൾ പുറത്ത് റോഡിൽ കാത്തുനിൽക്കുകയായിരുന്നു. പിന്നീട് പ്രതികളിലൊരാൾ വീടിനുള്ളിൽ നിന്നും രണ്ട് സിലിണ്ടറുകളുമായി പുറത്തേക്ക് വരികയും ഇരുവരും വേഗത്തിൽ രക്ഷപെടുകയും ചെയ്തു.
സംസ്ഥാനത്ത് ഉഗാദി ആഘോഷത്തിനിടെയാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പശ്ചിമേഷ‍്യയിലെ സംഘർഷാവസ്ഥയിൽ രാജ്യത്ത് പാചകവാതകത്തിന്റെയും പ്രകൃതിവാതകത്തിന്റെയും വിതരണത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. എൽ.പി.ജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുമ്പോൾ നിരവധി പേർ ഇൻഡക്ഷൻ കുക്കറിനെയാണ് ആശ്രയിക്കുന്നത്. യുദ്ധം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇൻഡക്ഷൻ കുക്കറിന്‍റെ സ്റ്റോക്ക് തീർന്നു തുടങ്ങിയിരുന്നു.






























