സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി വീണ്ടും എണ്ണക്കമ്പനികള്‍. മെയ് 1 ന് വാണിജ്യ സിലിണ്ടറുകളുടെ നില 103 രൂപ കൂട്ടിയ എണ്ണക്കമ്പനികള്‍ ഗാര്‍ഹിക ഉപഭോക്താക്കളേയും വെറുതെ വിട്ടില്ല. ഇന്നലെ മുതല്‍ സിലിണ്ടറിന് 50 രൂപയുടെ വര്‍ദ്ധനയാണുണ്ടായത്. ഇതനുസരിച്ച് 1006 രൂപ 50 പൈസയാണ് ഇന്നു മുതലുള്ള വില. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള എണ്ണ വില വര്‍ദ്ധനവാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണമായി കമ്പനികള്‍ പറയുന്നത്.
ഇന്ധന വില ഉയരുന്നതിന് ആനുപാതികമായാണ് പാചക വാതക വിലയും ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷം മാത്രം സിലിണ്ടറിന് 250 രൂപയുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വിറക് അടുപ്പുകളില്‍ നിന്നും പാചക വാതകത്തിലേക്ക് മാറിയ ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയാണ് ഇതുണ്ടാക്കുന്നത്. വില ഇനിയും ഉയര്‍ന്നാല്‍ ഗ്രാമീണ മേഖലയില്‍ സാധാരണക്കാര്‍ വിറക് അടുപ്പിലേക്ക് തിരിച്ചു പോകേണ്ടി വരും.
യുകൈന്‍ യുദ്ധമുണ്ടാക്കിയ പ്രതിസന്ധി തുടരുന്നതിനാല്‍ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നും എണ്ണ കിട്ടിയിട്ടും അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ചാണ് എല്‍പിജി വില കമ്പനികള്‍ നിശ്ചയിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഉജ്ജ്വല പദ്ധതിയിലൂടെ ഒരു കോടി സൗജന്യ സിലിണ്ടറുകള്‍ ഈ വര്‍ഷം നല്‍കിയിട്ടുണ്ടെന്നും ഇതുണ്ടാക്കുന്ന ചിലവും വില വര്‍ദ്ധനവിന് കാരണമാകുമെന്നുമാണ് കമ്പനികള്‍ പറയുന്നത്.
എല്‍പിജി യുടെ മാത്രമല്ല വീടുകളിലേക്ക് പൈപ്പുകളിലെത്തുന്ന പ്രകൃതി വാതകത്തിന്‍റെ വിലയും കഴിഞ്ഞ ദിവസം യൂണിറ്റിന് നാലേ കാല്‍ രൂപ കമ്പനികള്‍ കൂട്ടിയിരുന്നു. 2014 ജനവരിയില്‍ പാചക വാതക വില 1241 രൂപയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അപ്പോള്‍ 600 രൂപ സബ്സിഡിയായി ഉപഭോക്താക്കള്‍ക്ക് തിരിച്ചു ലഭിച്ചിരുന്നു. സബ്സിഡിയില്ലാതെ ഗാര്‍ഹിക സിലിണ്ടറിന് 1000 രൂപക്ക് മുകളില്‍ വില എത്തുന്നത് ഇത് ആദ്യമായാണ്.