കൊച്ചി : രാത്രി യാത്രയിൽ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവരെയും വണ്ടിയിൽ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെയും കുടുക്കാൻ മോട്ടോർ വാഹന വകുപ്പ്. തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനുള്ള മൊബൈൽ വലിപ്പത്തിലുള്ള ഉപകരണമായ ലക്സ് മീറ്ററാകും ഇനി ഇത്തരക്കാരെ കുടുക്കുന്നത്.
രാത്രിയിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ലക്സ് മീറ്റർ ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കിയത്. മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്. നിയമപ്രകാരം 24 വാട്സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്‌സിൽ കൂട്ടാൻ പാടില്ല. 12 വാട്സുള്ള ബൾബുകൾ 60 മുതൽ 65 വരെ വാട്‌സിലും കൂടരുത്.
ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്‌സ് വരെ ശേഷിയുള്ള ഹാലജൻ/എച്ച്.ഐ.ഡി./എൽ.ഇ.ഡി. ബൾബുകളാണ് നിർമാണക്കമ്പനികൾ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്റെ അളവ് കൂടിയാൽ ലക്സ് മീറ്റർ കുടുക്കും. ഇതിനൊപ്പമാണ് ഡിം ലൈറ്റ് അടിക്കാത്തവരും കുടുങ്ങുന്നത്. ആഡംബര വാഹനങ്ങളിൽ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനുള്ള ബീം റെസ്ട്രിക്ടർ ഉണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ വെളിച്ചം എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്കടിച്ച് അപകടത്തിനിടയാക്കും. ലക്സ് മീറ്റർ വഴി പിടിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് മോട്ടാർ വാഹന വകുപ്പിന്റെ തീരുമാനം.