ഗാനരചയിതാവ് ബിച്ചു തിരുമലയുടെ ഓർമകൾക്ക് ഒരാണ്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയുടെ ഓർമകൾക്ക് ഒരാണ്ട്. ഈണത്തിനൊപ്പിച്ച് ഗാനങ്ങളെഴുതുന്നതിനെതിരെ ഒരു ‘പ്രത്യയശാസ്ത്ര യുദ്ധം’ തന്നെ നടക്കുന്ന കാലത്താണ് ബിച്ചു തിരുമല മലയാള സിനിമാരംഗത്തേക്ക് എത്തുന്നത്. ഒരു സംഗീതജ്ഞൻ കൂടിയായ ബിച്ചുവിന് ഈണത്തെ സ്വന്തമാക്കാനും അതിനോട് വരികൾ ചേർക്കാനും പ്രയാസമൊന്നും അനുഭവപ്പെട്ടില്ല എന്നതാണ് ശരി. 1972ൽ പുറത്തിറങ്ങിയ ഭജഗോവിന്ദം എന്ന സിനിമയിൽ ജയവിജയൻമാർക്കു വേണ്ടി പാട്ടെഴുതിയാണ് ബിച്ചു തിരുമലയുടെ രംഗപ്രവേശം. ശ്യാമുമൊന്നിച്ച് സൃഷ്ടിച്ച അതിമനോഹര ഗാനങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ സ്പന്ദനമായി മാറി.

ഒഎൻവിയെയും പി ഭാസ്കരനെയും പോലുള്ള അതികായന്മാരുടെ സാന്നിധ്യമിരിക്കെത്തന്നെ 70കളുടെ ഒടുവിലും 80കളിലും ആ കാലത്തിന്റെ അടയാളമെന്ന് ഇന്ന് നാം തിരിച്ചറിയുന്ന പാട്ടുകൾ അദ്ദേഹം എഴുതിവെച്ചു. ‘മനസ്സിനെ മാംസത്തിൽ നിന്നുയർത്തേണമേ’ എന്ന വരിയിൽ എല്ലാമടങ്ങിയിട്ടുണ്ട്. വൈരാഗിയും എന്നാൽ ഏതിനോടും വിരോധിയുമല്ലാത്ത ഒരു മലയാളി തന്നെ സാമ്യപ്പെടുത്തുക അയ്യപ്പനോടായിരിക്കും . ആ അയ്യപ്പനോട് ഇത്രയും ആത്മീയാനന്ദത്തോടെ അപേക്ഷിക്കാവുന്ന മറ്റൊരു കാര്യമില്ല. മോഹന കല്യാണി രാഗത്തിന്റെ വിശാലമായ സാധ്യതകളിൽ നിന്ന് ആത്മീയതയെ തിരഞ്ഞെടുക്കുകയായിരുന്നു ഈ ഗാനത്തിന് ഈണമിടുമ്പോൾ ബിച്ചു തിരുമല . അതെ, ഈ ഗാനം എഴുതിയതും ഈണം ചെയ്തതും ബിച്ചു തിരുമല തന്നെയായിരുന്നു!ദീപം മകരദീപം എന്ന ഈ ആൽബത്തിൽ ഒരു ഗാനം പോലും വെറുതെയായില്ലെന്നതും ശ്രദ്ധേയമാണ്.

എല്ലാ ഗാനങ്ങളും മലയാളികളെ ആകർഷിച്ചു. ഭക്തിയുള്ളവരും ഇല്ലാത്തവരും ഒരുപോലെ അവയെ നെഞ്ചിലേറ്റി. മണികണ്ഠന് മലമേലൊരു മണിമന്ദിരമുണ്ടേ എന്ന ഗാനം ഒന്ന് മൂളിയിട്ടില്ലാത്ത മലയാളിയുണ്ടോ?അയ്യപ്പൻ എന്ന ഏകദൈവത്തിന്റെ പല രൂപങ്ങളുടെ സംഗീതാവിഷ്കാരമാണ് ഈ ഗാനങ്ങളെന്ന് പറയാം. മഞ്ജാംബികയുടെ മനം കവർന്ന മഞ്ജുളരൂപമെന്നാണ് അയ്യപ്പനെ ബിച്ചു തിരുമല വിവരിക്കുന്നത്. മലയാളത്തിലെ ഭജനപ്പാട്ടുകളിൽ ഏറ്റവും ഉയർന്ന പടിയിൽ തന്നെ നിൽക്കുന്ന ഒന്നാണ് ഉച്ചിയിൽ ഇരുമുടി കെട്ടുമായ് വരുന്നൂ ഞാൻ എന്ന ഗാനം.

ശബരിമലയിൽ ഒരുതവണയെങ്കിലും പോയിട്ടുള്ളവർക്ക് ആ പ്രകൃതി നൽകുന്ന അനുഭൂതിയും ആ പരിസരം പ്രദാനം ചെയ്യുന്ന ആത്മീയാനുഭൂതിയും മറക്കാനാകില്ല. അവർ ഒരിക്കലെങ്കിലും കേട്ടിരിക്കേണ്ടതാണ് മകരസംക്രമ വേളയിൽ മഞ്ഞുമൂടിയ വേളയിൽ എന്നു തുടങ്ങുന്ന ഗാനം. പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും ബിച്ചു തിരുമല തന്നെ. അവളുടെ രാവുകൾ എന്ന ചിത്രത്തിലെ രാകേന്ദുകിരണങ്ങൾ, അനുഭവത്തിലെ വാകപ്പൂമരം ചൂടും നീയും നിന്റെ കിളിക്കൊഞ്ചലും (കടൽക്കാറ്റ്), ഒരു മയിൽപ്പീലിയായ് ഞാൻ ജനിച്ചുവെങ്കിൽ (അണിയാത്ത വളകൾ), വെള്ളിച്ചില്ലും വിതറി (ഇണ), മൈനാകം (തൃഷ്ണ), ശ്രുതിയിൽ നിന്നുയരും (തൃഷ്ണ), തേനും വയമ്പും (തേനും വയമ്പും), ആലിപ്പഴം (മൈ ഡിയർ കുട്ടിച്ചാത്തൻ), പൂങ്കാറ്റിനോടും (പൂമുഖപ്പടിയിൽ നിന്നെയും കാത്ത്), ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്), പാൽനിലാവിനും (കാബൂളിവാല) തുടങ്ങിയവയെല്ലാം ബിച്ചു തിരുമലയുടെ ശ്രദ്ധേയമായ സിനിമ ഗാനങ്ങളാണ്. ഇവയെല്ലാം ഇന്നും ഓരോ മലയാളിയുടെയും കത്തിന് കുളിർമഴ ചൊരിയുന്ന ഗാനങ്ങളാണ്.

1994 ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ഏറെനാൾ സംഗീതലോകത്തു നിന്ന് വിട്ടു നിന്നു. 1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്‍നായരുടെയും മൂത്തമകനായി ബിച്ചു തിരുമല ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടി.

1962ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകോത്സവത്തില്‍ ‘ബല്ലാത്ത ദുനിയാവാണ്’ എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. ഗാനരചയിതാവായി സിനിമയിലേക്ക് വന്ന ബിച്ചു സംവിധായകന്‍ എം. കൃഷ്ണന്‍നായർ 1970-ൽ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധർമ്മശാസ്താ’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തിയത്.

സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി ‘ബ്രാഹ്മമുഹൂർത്തം’ എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യ ചലച്ചിത്രഗാനം. പക്ഷേ ആ ചിത്രം റിലീസായില്ല. നടന്‍ മധു നിര്‍മ്മിച്ച ‘അക്കല്‍ദാമ’ യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985-ൽ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി അദ്ദേഹം.

ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ ‘ശക്തി’ എന്ന സിനിമയുടെ കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ആദ്യ കവിതാസമാഹാരമായ ‘അനുസരണയില്ലാത്ത മനസ്സിന്’ 1990ലെ വാമദേവന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...