ആലപ്പുഴ : മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകും എന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നിലപാട് തള്ളി എം.ലിജു. ഷിയാസ് എറണാകുളം ഡിസിസി പ്രസിഡന്റാണ്. സ്വാഭാവികമായും പ്രാദേശിക വികാരത്തിന്റെ അടിസ്ഥാനത്തിലാകും ഇത്തരത്തിൽ അഭിപ്രായം പറഞ്ഞത്. നമുക്ക് അടുപ്പമുള്ള ആളുകൾ മുഖ്യമന്ത്രിയാകണമെന്ന താത്പര്യം എല്ലാവർക്കുമുണ്ടാവും. തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ലിജു പറഞ്ഞു. ജി.സുധാകരനെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന പരാജയ ഭീതി കാരണമാണെന്ന് ലിജു പറഞ്ഞു.
അമ്പലപ്പുഴയിലും ചെങ്ങന്നൂരും തോൽക്കുമെന്ന സൂചന കാരണമാണ് സജി ചെറിയാന്റെ പ്രസ്താവന. പിണറായി വിജയനും സജി ചെറിയാനുമാവും ഫലം വരുമ്പോൾ കടലിൽ ചാടേണ്ടിവരിക എന്നും ലിജു പറഞ്ഞു. ജി.സുധാകരനെ തള്ളിപ്പറഞ്ഞില്ലെങ്കിലും കെ.സി വേണുഗോപാലിന് കടലിൽ ചാടേണ്ടിവരും എന്നായിരുന്നു സജി ചെറിയാന്റെ വിമർശനം.





























