പത്തനംതിട്ട : ജില്ലയിലെ പല പോളിംഗ് ബൂത്തുകളിലും സി.പി.എം വ്യാപകമായ അക്രമവും കള്ള വോട്ടും നടത്തിയെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണവും തുടര്‍ നടപടികളും സ്വീകരിക്കണമെന്നും പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ ആവശ്യപ്പെട്ടു. കോന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായിരുന്നു പ്രൊഫ.സതീഷ് കൊച്ചുമ്പിൽ. കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ സ്വന്തം ബൂത്തായ സീതത്തോട് വാലുപാറ വനിതാ കമ്മ്യൂണിറ്റി ഹാളിലെ അറുപത്തി ഒൻപതാം നമ്പര്‍ ബൂത്ത് പരിസരത്ത് വെച്ച് കോൺഗ്രസ് പ്രവർത്തകനായ പാസ്റ്ററെ സി.പി.എം ഗുണ്ടകൾ മർദ്ദിച്ചതായും അടൂർ, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളില്‍ ആക്രമം നടത്തുകയും യു.ഡി.എഫ് പ്രവർത്തകരേയും വോട്ടർമാരേയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഡി.സി.സി നേതാക്കൾ പറഞ്ഞു.
കോന്നിയിലെ അതിരുങ്കൽ സി.എം.എസ് യു.പി സ്കൂർ, ഏനാദിമംഗലം പഞ്ചായത്ത് മാരൂർ നൂറ്റി അറുപത്തിഅഞ്ചാം ബൂത്ത്, ആറന്മുള നിയോജക മണ്ഡലം ഇലന്തൂർ പഞ്ചായത്ത് നൂറ്റി അൻപത്തി അഞ്ചാം ബൂത്ത്, തിരുവല്ല നിയോജകമണ്ഡലം കുന്നന്താനം മണ്ഡലം ആഞ്ഞിലിത്താനം പത്തൊൻപതാം നമ്പർ ബൂത്ത്, തിരുവല്ലയിലെ തന്നെ പുറമറ്റം തൊണ്ണൂറാം ബൂത്ത്, വെണ്ണിക്കുളം വാലാം എൽ.പി.സ്കൂൾ ബൂത്ത്, ആനിക്കാട് പഞ്ചായത്തിലെ മുപ്പത്തിരണ്ടാം ബൂത്ത്, പുല്ലുകുത്തി എം.റ്റി എൽ.പി സ്കൂൾ ബൂത്ത് എന്നിവിടങ്ങളിലും സി.പി.എം അക്രമങ്ങള്‍ നടന്നു.
ഇടതുപക്ഷ സർവീസ് സംഘടനാ പ്രവർത്തകരായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇതൊക്കെ നടന്നിട്ടുള്ളതെന്നും സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളും നേതാക്കളുമാണ് അക്രമങ്ങള്‍ക്ക് കൂട്ടുനിന്നതെന്നും ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു. ആറന്മുളയിൽ ഇടതു സ്ഥാനാർത്ഥിയുടെ മുഖം മറ്റുള്ളവരെക്കാൾ കൂടുതൽ തെളിച്ചമുള്ളതാക്കിയതിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. അക്രമവും കള്ളവോട്ടും കൊണ്ട് യു.ഡി.എഫ് വിജയത്തെ തടുക്കാനാവില്ലെന്നും ജില്ലയിലെ അഞ്ച് നിയമസഭാ സീറ്റുകളിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.





























