തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എം .ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. വകുപ്പ് മന്ത്രി അറിയാതെയുള്ള തീരുമാനത്തിൽ പ്രതിഷേധമറിയിക്കാനാണ് ലിജു മുഖ്യമന്ത്രിയെ കാണുന്നത്. എക്സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിയമസഭയിലാവും കൂടിക്കാഴ്ച. സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമായി. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിയിളവും ധാതു സംസ്കരണത്തിലെ സ്വകാര്യ പങ്കാളിത്തവും പ്രധാന ചർച്ചയാകും. രണ്ട് വിഷയത്തിലും ശക്തമായി എതിർപ്പുന്നയിക്കാനുറച്ചാണ് പ്രതിപക്ഷം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ട് തീരുമാനങ്ങളിലും കോൺഗ്രസിലും എതിർപ്പുയർന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് രണ്ട് വിഷയങ്ങളിലും എതിർപ്പുന്നയിച്ച് കത്തയച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയത് വകുപ്പ് മന്ത്രി എം. ലിജു അറിഞ്ഞിട്ടില്ലെന്നും വിമർശനമുയർന്നിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രതിപക്ഷം എതിർപ്പുന്നയിച്ച വിഷയം, അധികാരത്തിലേറി ആദ്യ ബജറ്റിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി.




























