തിരുവനന്തപുരം: വന്ദേമാതരം പൂർണ്ണമായി ചൊല്ലിയതിന് സമരം ചെയ്യുന്നവരെ അതിക്രൂരമായി നേരിടാനാണ് യുഡിഎഫ് തീരുമാനമെന്ന് എം വി ഗോവിന്ദൻ. ഗവണർക്ക് വേണ്ടി യുഡിഎഫ് സർക്കാർ എന്തും ചെയ്യുമെന്നും ആർഎസ്എസിനെ സന്തോഷിപ്പിക്കുകയാണ് മന്ത്രിസഭയുടെ ശ്രമമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കേരള സർവ്വകലാശാലയിൽ വന്ദേമാതരം പൂർണമായി ചൊല്ലിയതിന് സമരം നടത്തിയ എസ്എഫ്ഐ യ്ക്ക് എതിരെ ഉണ്ടായത് നരനായാട്ടാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ചിൽ രണ്ട് പെൺകുട്ടികളെ പോലീസ് അതിക്രൂരമായി മർദ്ദിച്ചു. പോലീസ് ലാത്തികൊണ്ട് പെൺകുട്ടികളുടെ മുഖത്തടിക്കുന്ന നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്കും മാർച്ച് നടത്തി. എന്നാൽ അതിലും പി എസ് സഞ്ജീവ് അടക്കമുള്ള നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടികാട്ടി.
മാർച്ച് പങ്കെടുക്കാത്തവർക്കെതിരെയും കേസെടുത്തു. വീടുകളിൽ എത്തിയാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്സിറ്റി ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് ഗവർണറും സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാല വിസി നിയമനത്തിൽ സംസ്ഥാനത്തിന് അധികാരം നഷ്ടമാവുകയാണ്. ആ കരാറിലാണ് ഒപ്പിട്ടതെന്നും ഗോവിന്ദൻ പറഞ്ഞു. സർവകലാശാലകൾ ആർഎസ്എസിന് കാഴ്ചവെച്ച് അവരുടെ ചട്ടുകമായി മാറാൻ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുജിസി റെഗുലേഷന്റെ മറ പിടിച്ച് സർവകലാശാലകളെ കേന്ദ്രത്തിന്റെ മുന്നിൽ അടിയറവ് വെച്ച് സർവകലാശാലകളിൽ ആർഎസ്എസ് ഭരണം കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.































