തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളം മണ്ഡലത്തിൽ നിന്നും മിന്നും വിജയം കൈവരിച്ച എം. വിൻസെന്റ് എംഎൽഎ തന്റെ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തി. സംസ്ഥാനത്താകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിനൊപ്പം കോവളത്തും വോട്ട് വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നും ഇത് ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തന്റെ മനസ്സിൽ ഒരു പേരുണ്ടെന്നും എന്നാൽ അത് പാർട്ടി ഫോറത്തിൽ പറയേണ്ട കാര്യമാണെന്നും വിൻസെന്റ് വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിൽ വലിയ വിഷയങ്ങൾ ഉണ്ടാകില്ലെന്നും വളരെ സ്മൂത്തായി നല്ലൊരു തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
10 വർഷം ഭരിച്ചതുകൊണ്ടുണ്ടായ സ്വാഭാവിക വിരുദ്ധ വികാരമാണ് പരാജയത്തിന് കാരണമെന്ന എൽഡിഎഫ് ന്യായീകരണത്തെ അദ്ദേഹം തള്ളി. ഭരണവിരുദ്ധ തരംഗമുണ്ടെങ്കിൽ അത് എന്തുകൊണ്ട് കോവളത്ത് പ്രതിഫലിച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു. പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നെങ്കിൽ എന്തിനാണ് തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി വിജയൻ മൂന്നാം തവണയും വരുമെന്ന് എൽഡിഎഫ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.






























