ന്യൂഡല്‍ഹി: ബംഗളൂരൂ സ്ഫോടന കേസില്‍ പ്രതിയായ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി അപകടകാരിയായ ആളെന്ന് സുപ്രീം കോടതി. മദനി ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ പരാമര്‍ശിച്ചു.
ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റസിന്റെ പരാമര്‍ശം. ഹര്‍ജി കോടതി അടുത്തയാഴ്ചയിലേക്കു മാറ്റി. ബംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് അബ്ദുള്‍ നാസര്‍ മഅദ്നിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.
ആരോഗ്യ അവസ്ഥയും ബംഗളൂരുവില്‍ തുടരുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജൂലൈയിലാണ് സുപ്രിംകോടതി അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ ബെംഗളൂരുവില്‍ തന്നെ തുടരണം എന്ന വ്യവസ്ഥ കോടതി അന്ന് പുറപ്പെടുവിച്ചിരുന്നു.
കോടതിയുടെ ജാമ്യ വ്യവസ്ഥ ഒരു ഘട്ടത്തിലും മദനി ലംഘിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മദനിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോ എന്ന് സംശയം ഉള്ളതായി ഇന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെയെക്ക് ഒപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് ആണ് മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.
ബെംഗളൂരുവില്‍ കോവിഡ് കേസ്സുകളുടെ എണ്ണം കൂടുന്നതിനാല്‍ ആവശ്യമായ ചികത്സ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ആണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മദനി സുപ്രീം കോടതിയെ സമീപിച്ചത്. പിതാവിന്റെ ആരോഗ്യ സ്ഥിതിയും മോശമാണെന്ന് മദനി തന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.