പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനും കുടുംബത്തിനും നീതി കിട്ടിയെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. കേസിൽ പതിനാല് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു. ഇന്നാണ് പ്രതികൾക്ക് ശിക്ഷ വിധിക്കുക. ഇതിനിടെയാണ് മധുവിനും കുടുംബത്തിനും നീതി ലഭിച്ചെന്ന് ചിന്ത ജെറോം അവകാശപ്പെട്ടത്. കേസ് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിച്ച സർക്കാരും പ്രോസിക്ക്യൂഷന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും ചിന്ത ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
‘മധുവിന്റെ കുടുംബത്തിന് നീതി ലഭിച്ചതിൽ അതിയായ സന്തോഷം. മധുവിന് നീതി ഉറപ്പാക്കുക എന്നത് ജനാധിപത്യ കേരളത്തിൻ്റെ പൊതു ആഗ്രഹമായിരുന്നു. ഈ കേസ് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിച്ച സർക്കാരും പ്രോസിക്ക്യൂഷന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ചിത്രം: മുൻ കമ്മീഷൻ അംഗവും നിലവിൽ കോന്നി എംഎൽഎയുമായ കെ. യു. ജനീഷ്കുമാർ, മുൻ കമ്മീഷൻ അംഗം കെ. മണികണ്ഠൻ എന്നിവർക്കൊപ്പം മധുവിന്റെ വീട് സന്ദർശിച്ചത്’, ചിന്ത ഫേസ്‌ബുക്കിൽ കുറിച്ചു.





























