പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്ന കേസില്‍ ശിക്ഷാവിധി ഇന്ന്. മണ്ണാര്‍ക്കാട് എസ്.സി എസ്.ടി കോടതിയാണ് കേസില്‍ ഇന്ന് വിധിപറയുന്നത്. ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയായി. സാക്ഷി വിസ്താരം ആരംഭിച്ച് 11 മാസമാകുമ്പോഴാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 127 സാക്ഷികളും പ്രതിഭാഗത്തിന്റെ ഭാഗത്തു നിന്ന് ആറ് സാക്ഷികളുമാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 24 പേര്‍ കൂറു മാറിയിരുന്നു. 77 പേര്‍ പ്രോസിക്യൂഷന് അനുകൂലമായും മൊഴി നല്‍കി.
2018ഫെബ്രുവരി 22നാണ് ആദിവാസി മധുവിനെ മോഷ്ടാവെന്നാരോപിച്ച് ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു. ആശുപത്രിയിലേക്കുള്ള വഴിയില്‍ പോലീസ് വാഹനത്തില്‍ മരണം. കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു മധുവിന്റെ ഭാണ്ഡത്തിലുണ്ടായിരുന്നത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ഇവര്‍ കൂട്ടത്തോടെ കൂറുമാറിയെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതി 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു.
ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. പിന്നീട്, സാക്ഷി വിസ്താരം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മധു ആള്‍ക്കൂട്ട കൊലപാതകത്തിനിരയായത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇത് സാമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. മധു കൊല്ലപ്പെട്ട് നാല് വര്‍ഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്.
ഏറെ മാധ്യമശ്രദ്ധ നേടിയ കേസില്‍ 4 പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചതുള്‍പ്പെടെ ഒട്ടേറെ അസാധാരണ സംഭവങ്ങളേറെയുണ്ടായി. സാക്ഷിവിസ്താരത്തിനിടെ കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ കാണുന്നില്ലെന്ന് പറഞ്ഞ് കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കാന്‍ ഉത്തരവിട്ടതും മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് തയാറാക്കിയ മജിസ്‌ട്രേട്ടിനെയും ആര്‍.ഡി.ഒയെയും വിസ്തരിച്ചതുമെല്ലാം കേസിലെ അപൂര്‍വതകളായി. മധുവിന് നീതി തേടി അമ്മ മല്ലിയും സഹോദരി സരസുവും പോരാട്ടം ആരംഭിച്ചിട്ട് അഞ്ചാണ്ട് പിന്നിട്ടു.
കേസ് വാദിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആദ്യ പോരാട്ടം. ഒടുവില്‍ പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും കോടതിയിലെത്താതെ പ്രോസിക്യൂട്ടര്‍മാര്‍ മാറിയത് തിരിച്ചടിയായി. മൂന്ന് പ്രോസിക്യൂട്ടര്‍മാരാണ് മാറിയത്. ഇതോടെ കേസിന്റെ വിചാരണ ആരംഭിക്കുന്നതും വൈകി. ഇതിനെതിരെ മധുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. 2022 ഫെബ്രുവരി 18ന് പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.രാജേന്ദ്രനും അഡീഷനല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോനും കോടതിയില്‍ ഹാജരായി. സാക്ഷി വിസ്താരം തുടരുന്നതിനിടെ സാക്ഷികള്‍ നിരന്തരം കൂറുമാറിയതോടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ മല്ലി കോടതിയെ അറിയിക്കുകയും രാജേഷ് എം. മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു.
കേസില്‍ നിന്ന് പിന്മാറാന്‍ മധുവിന്റെ അമ്മ മല്ലിയെ അബ്ബാസ് എന്നയാള്‍ ഭീഷണിപ്പെടുത്തി. പിന്മാറിയാല്‍ 45ലക്ഷത്തിന്റെ വീട് നല്‍കാമെന്ന് പ്രലോഭനമുണ്ടായി. വഴങ്ങാതിരുന്നപ്പോള്‍ വധഭീഷണിയും. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ ഡിവൈ.എസ്.പിക്ക് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. മണ്ണാര്‍കാട് കോടതി ഉത്തരവിട്ട ശേഷമാണ് അന്വേഷണം പോലുമുണ്ടായത്. സാക്ഷികളെയും ഇതേരീതിയിലാണ് കൂറുമാറ്റുന്നത്. മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിട്ടും കൂറുമാറിയവര്‍ക്കെതിരേ ഐ.പി.സി-193പ്രകാരം കേസെടുക്കാനാവും. കൂറുമാറാന്‍ ലക്ഷങ്ങളാണ് വാഗ്ദാനം