പാലക്കാട്: അട്ടപ്പാടി മധുവിന്റെ കൊലപാതകത്തിൽ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി കുടുംബം. കേസില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്തതായി മധുവിന്റെ അമ്മ മല്ലി പറഞ്ഞു. വിചാരണ നടപടികള്‍ കോടതിയില്‍ നടക്കുന്നതിനിടയിലാണ് ഗുരുതര ആരോപണവുമായി മധുവിന്റെ കുടുംബം വാര്‍ത്ത സമ്മേളനം നടത്തിയത്. മധുവിനെ ആള്‍കൂട്ടം തല്ലിക്കൊന്ന കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ നേരത്തെയും ശ്രമം നടന്നിരുന്നു.
മണ്ണാര്‍ക്കാട് എസ്.സി – എസ്.ടി കോടതിയില്‍ വിചാരണ ആരംഭിച്ചതോടെ ഇത് വേഗത്തിലായെന്ന് മധുവിന്റെ കുടുംബം പറയുന്നു. പതിമൂന്നാം സാക്ഷി സുരേഷിനെ പ്രതി വാഹനത്തില്‍ കയറ്റികൊണ്ട് പോയെന്നും കേസില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ക്ക് പണം വഗ്ദാനം ചെയ്തുവെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം പോലീസ് തടയണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം.





























