മധ്യപ്രദേശ് : രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണറുടെ നിര്‍ദേശം. ഇന്നലെ അര്‍ധരാത്രിയാണ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടാന്‍ഡണ്‍ നിയമ സഭാ സ്പീക്കറോട് ആവശ്യപ്പെട്ടത്. നാളെ രാവിലെ 11 മണിക്ക് നയപ്രഖ്യാപനത്തിന് ശേഷമാണ് വോട്ടെടുപ്പുണ്ടാകുകയെന്നും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.
കോവിഡ് 19 മൂലം തിങ്കളാഴ്ച ആരംഭിക്കാനിരുന്ന നിയമസഭ സമ്മേളനം മാറ്റിവക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. നേരിട്ട് ഹാജരായി രാജിയുടെ കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ട് സ്പീക്കർ വിമതര്‍ക്ക് കത്ത് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണറെ കണ്ട് കത്ത് നൽകിയിരുന്നു.
അതേസമയം കോണ്‍ഗ്രസിലെ 22 വിമത എം.എല്‍.എ.മാരില്‍ ആറു പേരുടെ രാജി സ്പീക്കര്‍ എന്‍.പി. പ്രജാപതി ശനിയാഴ്ച സ്വീകരിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്നവരാണ് വിമത എം.എല്‍.എമാര്‍.