തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നവീകരണത്തിന് ശേഷമുള്ള മഹാകുംഭാഭിഷേകം നാളെ നടക്കും. രാവിലെ 7.40ന് കുംഭാഭിഷേക ചടങ്ങുകൾ നടക്കും. കിഴക്കേ ശീവേലിപ്പുര ഒഴികെയുള്ള ഭാഗങ്ങളിൽ നിന്ന് ഭക്തർക്ക് കുംഭാഭിഷേകം വീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ശ്രീകോവിലിനു മുകളിൽ താഴികക്കുടങ്ങളുടെ സമർപ്പണം, വിഷ്വക്‌സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടബന്ധകലശം എന്നിവയാണ് ഒരുമിച്ച് നടത്തുന്നത്. അഭിഷേകത്തിനു ശേഷം ദർശനം നടത്താം. മാർത്താണ്ഡവർമ മഹാരാജാവ് 1750-ൽ ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തിയിരുന്നു.
ഇതിനു 275 വർഷങ്ങൾക്കു ശേഷമാണ് സ്തൂപികാസമർപ്പണം നടത്തുന്നത്. നാളെ രാവിലെ 7ന് ക്ഷേത്രംസ്ഥാനി മൂലംതിരുനാൾ രാമവർമ്മ ചെമ്പകത്തിൻമൂട്ടിൽ നിന്നും ശീവേലിപ്പുരവഴി തിരുവമ്പാടിയിലെത്തും. അവിടെ അഷ്ടബന്ധകലശത്തിനു ശേഷമാണ് ശ്രീകോവിലിന് സമീപമുള്ള വിഷ്വക്‌സേന ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ. ശ്രീപദ്മനാഭസ്വാമിയുടെ പാദത്തിനു താഴെയാണ് വിഷ്വക്‌സേന വിഗ്രഹവും ക്ഷേത്രവുമുള്ളത്. ശ്രീപദ്മനാഭസ്വാമിക്ക് തുല്യം കടുശർക്കര യോഗത്തിലാണ് വിഷ്ണുവിന്റെ ഉപരൂപമായ വിഷ്വക്‌സേന വിഗ്രഹം പുനർനിർമിച്ചത്.





























