കൊച്ചി: പരീക്ഷാ ഹാളില്‍ വെളിച്ചമില്ലാതെ വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റില്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് ഗവേണര്‍ണിങ് കൗണ്‍സില്‍. മഹാരാജാസ് കോളേജില്‍ നടന്ന പരീക്ഷകള്‍ റദ്ദാക്കി. സംസ്ഥാനത്തുടനീളം മഴയും ഇടിയും കാറ്റും കോളുമായിരുന്ന കഴിഞ്ഞ ദിവസം മഹാരാജ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ നടക്കുകയായിരുന്നു. ഈ സമയത്താണ് കോളേജിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടത്.
ഇന്നലെ രാവിലെ മുതല്‍ കോളേജില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. കനത്ത മഴക്കോളു കൂടിയായതോടെ പരീക്ഷാ ഹാളില്‍ ഇരുട്ടായി. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ വെളിച്ചത്തിനായി മൊബൈല്‍ ഫോണിനെ ആശ്രയിച്ചത്. ഇരുട്ടു വീണ ക്ലാസ് മുറിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. നിയമപ്രകാരം പരീക്ഷാ ഹോളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കാന്‍ പാടില്ല. ഇതാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫ്‌ളാഷിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതിയത് വിവാദമാകാന്‍ കാരണം.
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഹാളില്‍ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കുലര്‍ പരീക്ഷാ കണ്‍ട്രോളര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വൈദ്യുതി മുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള സൗകര്യം ചെയ്ത് നല്‍കാന്‍ കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാനും കഴിയില്ലെന്നാണ് അഭിപ്രായം.
സംഭവം വിവാദമായതോടെയാണ് കോളേജ് നടപടി. ഗവേര്‍ണിങ് കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പരീക്ഷ റദ്ദാക്കിയത്. റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. ഒന്നാം വർഷ ബിരുദ വിദ്യാര്‍ത്ഥികളും രണ്ടാം വർഷ പിജി വിദ്യാര്‍ത്ഥികളുമാണ് ഇരുട്ടത്ത് പരീക്ഷ എഴുതിയത്. എംജി സര്‍വ്വകലാശാലയ്ക്ക് കീഴിലെ സ്വയംഭരണ കോളേജാണ് മഹാരാജാസ്. അതിനാല്‍ പരീക്ഷാ നടത്തിപ്പിലും കോളേജിന് തീരുമാനമെടുക്കാനാവും































