മുംബൈ : മഹാരാഷ്ട്രയിലെ ക്രൈസ്തവ സഭകൾ, മിഷനറി സംഘടനകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഓഡിറ്റ് നടത്തുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയ റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുളെ, 3 മാസത്തിനകം പരിശോധന പൂർത്തിയാക്കുമെന്നും അറിയിച്ചു. അനധികൃത കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തുകയാണു ലക്ഷ്യം. ബ്രിട്ടിഷ് കാലം മുതൽ മിഷനറിമാരുടെ കൈവശമുള്ള ഭൂമിയും സ്വാതന്ത്ര്യാനന്തരം കൈമാറ്റം ചെയ്യപ്പെട്ട സ്വത്തും നിയമവിധേയമാണോ എന്നും പരിശോധിക്കും. പ്രാർഥനാ യോഗങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങൾ തടയണമെന്നാവശ്യപ്പെട്ടു ‘മുംബൈ ഫോർ പീസ്’ എന്ന കൂട്ടായ്മയുടെ കീഴിലുള്ള 25 ക്രിസ്ത്യൻ സംഘടനകൾ നിവേദനം നൽകി ഒരാഴ്ചയ്ക്കകമാണ് ഓഡിറ്റ് നടത്താനുള്ള തീരുമാനമുണ്ടായത്.
നിയമപരമായ രേഖകളുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ച മന്ത്രി ചട്ട ലംഘനം കണ്ടെത്തിയാൽ ഭൂമി സർക്കാർ തിരിച്ചുപിടിക്കുമെന്നും അറിയിച്ചു. തർക്കഭൂമിയിൽ വീടുകൾ, കോളനികൾ എന്നിവ ഉണ്ടെങ്കിൽ നിയമവകുപ്പിന്റെ ഉപദേശം തേടി നടപടി സ്വീകരിക്കും. സ്കൂൾ, ആശുപത്രി തുടങ്ങിയ ആവശ്യങ്ങൾക്കായി നൽകിയ ഭൂമി നാസിക് ഡയോസിഷൻ ട്രസ്റ്റ് അസോസിയേഷൻ ലിമിറ്റഡ് മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.






























