തിരുവനന്തപുരം: പവർകട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഫോൺ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഫോൺ ഉടമയ്ക്ക് തിരിച്ചുനൽകി പോലീസ്. സംഭവം വിവാദമായതോടെയാണ് ഫോൺ തിരികെ നൽകി ആലപ്പുഴ സൗത്ത് പോലീസ് തലയൂരിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് അഹമ്മദ് കബീറിനെ അറിയിച്ചു. പവര്‍കട്ടിനെതിരെ മുഖ്യമന്ത്രിയെ പൂക്കി എന്നു വിളിച്ച് പരിഹസിച്ച് ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് ആലപ്പുഴയില്‍ പിഡിപി പ്രവര്‍ത്തകന്‍റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പരാതിയില്‍ കേസ് പോലും എടുക്കാതെയാണ് പിഡിപി പ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആലപ്പുഴ സൗത്ത് പോലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. പരാതി വന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പോലീസ് വിശദീകരണം.
പുലര്‍ച്ചെ രണ്ടരയ്ക്ക് വീട്ടില്‍ കറന്റ് പോയപ്പോഴുണ്ടായ രോഷം പ്രകടിപ്പിച്ച് അഹമ്മദ് കബീര്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ. വീഡിയോയില്‍ എവിടെയും മുഖ്യമന്ത്രി എന്നോ വിഡി സതീശന്‍ എന്നോ കബീര്‍ പറഞ്ഞിട്ടില്ല. എന്നാല്‍ പൂക്കി എന്ന് പറഞ്ഞിട്ടുമുണ്ട്. ഇന്ന് ഇത് എത്രാമത്തെ തവണയാണ് കറന്‍റ് പോകുന്നത് പൂക്കി മൈ… എന്ന് മറ്റൊരു പോസ്റ്റും കബീര്‍ ഇട്ടിരുന്നു. ഈ പോസ്റ്റുകള്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്നു കാട്ടി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് കബീറിന്‍റെ ഫോണ്‍ പിടിച്ചെടുത്തതെന്ന് ആലപ്പുഴ ഡിവൈഎസ് പി വിശദീകരിച്ചു.





























