ന്യൂഡൽഹി : അഞ്ച് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ ഇന്ത്യയിലെത്തി. പ്രതിരോധം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവരുമായി രജപക്സെ കൂടിക്കാഴ്ച നടത്തും. തുടർന്ന് വാരാണസി, സർനാഥ്, ബോഥ് ഗയ, തിരുപ്പതി എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. സഹോദരന്‍ ഗൊതബായ രജപക്സെ നവംബറില്‍ ശ്രീലങ്കന്‍ പ്രസിഡന്‍റായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മഹിന്ദ രജപക്സേ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രിയെന്ന നിലയില്‍ രജപക്സെയുടെ ആദ്യ വിദേശസന്ദര്‍ശനമാണിത്.
പ്രസിഡന്‍റായി ചുമതലയേറ്റതിന് പിന്നാലെ നവംബറില്‍ തന്നെ മഹിന്ദ രജപക്സേ ഇന്ത്യയില്‍ എത്തിയിരുന്നു. അന്നത്തെ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ വകയായി ശ്രീലങ്കയ്ക്ക് 450 മില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ മഹിന്ദയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായേക്കും.