ദില്ലി: എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൃണമൂലിൻ്റെ വിമത എംപി യൂസഫ് പഠാനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ എംപിയും തൃണമൂൽ നേതാവുമായ മഹുവ മൊയ്ത്ര. ലോക്‌സഭയിലെ 28 ടിഎംസി എംപിമാരിൽ 20 പേർ പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്ററും ബഹരംപൂർ എംപിയുമായ യുസുഫ് പഠാനും വിമത എംപിമാർക്കൊപ്പമാണ്. അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങൾ ദില്ലിയിലേക്ക് ഓടുകയാണോ യുസഫ് പഠാൻ? അൽപം ധൈര്യം കാണിക്കൂ. നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ ജില്ലയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിനാണ് നിങ്ങളെ വിജയിപ്പിച്ചത്. അൽപം നാണവും നട്ടെല്ലും കാണിക്കൂ – മഹുവ മൊയ്‌ത്ര എക്സിൽ കുറിച്ചു.
2024-ലെ പൊതുതെരഞ്ഞെടുപ്പിൽ ഈ എംപിമാരെല്ലാം ജയിച്ചത് തൃണമൂൽ കോൺഗ്രസിന്റെ ടിക്കറ്റിലാണ്. ആ ജനവിധി എൻഡിഎയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്ന് മഹുവ ഓർമ്മിപ്പിച്ചു. ‘എല്ലാ സ്വാർത്ഥരും അത്യാഗ്രഹികളുമായ വഞ്ചകരും ഇപ്പോൾ ബിജെപിയിൽ ചേർന്നോളൂ. പക്ഷേ, നിങ്ങളുടെ എംപി സ്ഥാനം രാജി വെച്ചിട്ട് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്കൂ. നിങ്ങൾ എത്ര വലിയ ഹീറോകളാണെന്ന് അപ്പോൾ കാണാമല്ലോ,’ എന്നും മഹുവ വെല്ലുവിളിച്ചു.






























