ദില്ലി: ദില്ലിയിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ കോൺഗ്രസിനെതിരെ സഖ്യകക്ഷികൾ രൂക്ഷവിമർശനമുയർത്തി. ഇതോടെ പ്രതിപക്ഷ നിരയിലെ ആഭ്യന്തര ഭിന്നതകൾ പുറത്തായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ഏകോപനമില്ലായ്മയും കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതൃത്വത്തെ സഖ്യകക്ഷികൾ കടന്നാക്രമിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ വേളയിൽ സഖ്യകക്ഷികൾക്കിടയിൽ കൃത്യമായ ഏകോപനം ഉണ്ടായിരുന്നില്ലെന്ന് പാർട്ടികൾ കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾ തങ്ങൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതായും സഖ്യകക്ഷികൾ ആരോപിച്ചു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് കോൺഗ്രസിനെതിരെയുള്ള വിമർശനങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ഇടതുപാർട്ടികളും മറ്റ് രാഷ്ട്രീയ നേതാക്കളും ഈ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി.
വർഷത്തിലൊരിക്കൽ മാത്രം യോഗം ചേരുന്ന രീതി ഫലപ്രദമല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ സഖ്യം ശക്തമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും അതാത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളും തനിക്ക് കണക്കിലെടുക്കേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് ഇനി മുതൽ രണ്ട് മാസത്തിലൊരിക്കൽ ഇൻഡ്യാ സഖ്യം യോഗം ചേരാൻ തീരുമാനിച്ചു. അടുത്ത യോഗം ഓഗസ്റ്റിൽ ഹൈദരാബാദിൽ വെച്ച് നടക്കും.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലും സംയുക്ത നീക്കങ്ങൾ ഉണ്ടാകും. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങൾ എന്നിവ മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാൻ സഖ്യം തീരുമാനിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ഇൻഡ്യാ സഖ്യം ആവശ്യപ്പെട്ടു. വോട്ടർപട്ടിക പുതുക്കിയതിലെ ക്രമക്കേടുകൾ ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്തയക്കാനും തീരുമാനമായിട്ടുണ്ട്.






























