മലപ്പുറം : മലപ്പുറം സ്ഫോടകവസ്തു കേസിൽ പ്രധാന ഗൂഢാലോചനക്കാരൻ ഹാരിസ് ടി എ അറസ്റ്റിൽ. മഞ്ചേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സ്ഫോടക വസ്തുക്കൾ അനധികൃതമായി വാങ്ങിയതിൽ പ്രധാന പങ്ക് ഇയാൾക്കാണെന്ന് എൻ ഐ എ പറയുന്നു. കൂടുതൽ വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല. 448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ – ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് റെയ്ഡിൽ പിടിച്ചെടുത്ത സ്ഫോടകവസ്തു ശേഖരം. ഒരു ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് എൻ ഐ എ നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷയെ തന്നെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസായതിനാലാണ് എൻ ഐ എ ഇതിൽ നേരിട്ട് അന്വേഷണം ഏറ്റെടുത്തതെന്നും പറയുന്നു.
കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഈ റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാണ് ഇതെന്നും എൻ ഐ എ വ്യക്തമാക്കി.



























