തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കേന്ദ്ര ഓഫീസില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. 40 കോടിയിലധികം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. ക്യാഷ് ഡിബഞ്ചർ മുഖേന സ്വീകരിച്ച നിക്ഷേപത്തിലാണ് തിരിമറി. ഒന്‍പതോളം വനിതാ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് വിവരം. കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ ക്യാഷ് ഡിബഞ്ചർ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ് തട്ടിപ്പ് നടത്തിയത്. ചില ജീവനക്കാര്‍ ഇതിനോടകം ഒളിവില്‍ പോകുകയോ ജോലി രാജിവെക്കുകയോ ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ മാത്രമാണ് ഇപ്പോഴും ഇവിടെ സംശയനിഴലില്‍ ജോലി ചെയ്യുന്നത്. കമ്പനി ചെയര്‍മാന്റെ പി.എ ആയ യുവതിക്കും ക്യാഷ് ഡിബഞ്ചർ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് വിവരം. ജീവനക്കാരുടെ സാമ്പത്തിക തട്ടിപ്പ് മനസ്സിലാക്കിയിട്ടും ഇതിനെതിരെ പരാതി നല്‍കുവാന്‍ ഉടമ തയ്യാറാകാത്തത് ഏറെ ദുരൂഹമാണ്.
സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണവും കുറ്റവിചാരണയുമാണ് ഇപ്പോള്‍ നടക്കുന്നത്. കൂടുതല്‍ ജീവനക്കാരിലേക്ക് തട്ടിപ്പിന്റെ വിവരങ്ങള്‍ എത്താതിരിക്കുവാന്‍ അതീവ രഹസ്യമായാണ് നടപടികള്‍. തങ്ങള്‍ക്കെതിരെ പരാതി നല്‍കിയാല്‍ കമ്പനി ഉടമയുടെ 800 കോടി രൂപയുടെ തട്ടിപ്പ് തെളിവ് സഹിതം പുറത്തുവിടുമെന്നും യുവതികള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിയമവിരുദ്ധമായ “ക്യാഷ് ഡിബഞ്ചർ” മുഖേനയുള്ള കള്ളപ്പണ ഇടപാടുകള്‍ അന്വേഷണവിധേയമായാല്‍ കേരളത്തിലും പുറത്തുമായി നിരവധി ശാഖകളുള്ള കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്നും ഉടമ ഭയപ്പെടുന്നു. റിസര്‍വ്വ് ബാങ്കിന്റെ നടപടികളും നേരിടേണ്ടിവരും.
ബ്രാഞ്ചുകളില്‍ ക്യാഷ് ഡിബഞ്ചർ മുഖേന സ്വീകരിക്കുന്ന പണം സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ക്കും അധികതുക ഹെഡ് ഓഫീസിലേക്ക് കൈമാറുകയും ചെയ്തുവരികയായിരുന്നു. എന്നാല്‍ ഈ തുകയുടെയോ നിക്ഷേപത്തിന്റെയോ കണക്ക് ഹെഡ് ഓഫീസിലെ ഔദ്യോഗിക രേഖകളിൽ ഉണ്ടാകില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ക്യാഷ് ഡിബഞ്ചർ മുഖേന എത്തുന്ന പണത്തിന്റെ ഒരുഭാഗം ജീവനക്കാര്‍ അടിച്ചുമാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഒരു ജീവനക്കാരിക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവര്‍ രഹസ്യമായി അന്വേഷണം നടത്തുകയും ഫെബ്രുവരി അവസാനത്തോടെ തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുകയുമായിരുന്നു.
തട്ടിപ്പ് നടത്തിയ 9 പേരുടെ സംഘത്തിലെ പ്രധാന യുവതി കമ്പനി ചെയര്‍മാന്റെ വളരെ വേണ്ടപ്പെട്ടയാള്‍ ആയിരുന്നു. കമ്പനിയിലെ പല അനധികൃത ഇടപാടുകളും ഇവര്‍ക്കറിയാം. കമ്പനിയിലെ തട്ടിപ്പുകളും കമ്പനി ചെയര്‍മാനുമായുള്ള സ്വകാര്യ വിദേശ യാത്രയുടെ തെളിവുകളും ഇവര്‍ വിശ്വസ്തരായ ചില മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെച്ചിട്ടുണ്ട്. തനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഈ തെളിവുകള്‍ വാര്‍ത്തയാക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. തൃശൂരില്‍തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.
കൂടുതല്‍ ജീവനക്കാര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുള്ളതായി സംശയിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുവാന്‍ കമ്പനി ഉടമ ഇതുവരെ തയ്യാറായിട്ടില്ല. കാരണം ക്യാഷ് ഡിബഞ്ചർ മുഖേന പണം സ്വീകരിക്കുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. അന്വേഷണം നടന്നാല്‍ പ്രതിക്കൂട്ടിലാകുക സ്ഥാപനവും ഉടമയുമാണ്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന ജീവനക്കാരാണ് തട്ടിപ്പിന് പിന്നില്‍. >>> തുടരും. ക്യാഷ് ഡിബഞ്ചർ ഇടപാടില്‍ നടക്കുന്നത് കോടികളുടെ കള്ളപ്പണ ഇടപാട്































