കണ്ണൂര്‍ : ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനിപ്പുറം കണ്ണൂര്‍ സര്‍വകലാശാലയിലെ ആര്‍ട്ട് ഗ്യാലറിയിലെ പല വസ്തുക്കളും കാണാനില്ല. ആർട്ട് ഗ്യാലറിയുടെ പേരിൽ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് സംശയം. ജൂണ്‍ ഒന്നിന് ആയിരുന്നു ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനം. അന്ന് ഗ്യാലറിയിൽ ഉണ്ടായിരുന്ന പല വസ്തുക്കളും ഇപ്പോൾ അവിടെ ഇല്ല. അകെ ബാക്കിയുള്ളത് ഒരു തെയ്യത്തിന്റെ രൂപം മാത്രമാണ്. ഗവര്‍ണര്‍ സ്ഥാപിച്ച ശിലാഫലകവും ഇളക്കി മാറ്റിയ നിലയിലാണ് ഉള്ളത്. ഫോക്ലോര്‍ അക്കാദമിയുമായി സഹകരിച്ചായിരുന്നു ആര്‍ട്ട് ഗ്യാലറി നിര്‍മ്മിച്ചത്. താവക്കര ക്യാമ്പസില്‍ ഗുണ്ടര്‍ട്ട് ലൈബ്രറിയിലാണ് മ്യൂസിയം ഒരുക്കിയത്.
ആർട്ട് ഗ്യാലറിയിൽ മാത്രമല്ല കൈത്തറി മ്യൂസിയത്തിലെ അവസ്ഥയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ഉദ്ഘാടനത്തിന് മാത്രമായാണോ ആര്‍ട്ട് ഗ്യാലറിയും കൈത്തറി മ്യൂസിയവും നിര്‍മ്മിച്ചതെന്ന സംശയമാണുയരുന്നത്. സംഭവത്തിൽ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അതുകൊണ്ടാണ് പല വസ്തുക്കളും ഗ്യാലറിയിൽ ഇല്ലതെന്നുമാണ് ഇവരുടെ വാദം. എന്നാൽ ജൂണ്‍ ആദ്യം ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിലും ഗ്യാലറിയിലും എന്ത് നവീകരണമാണ് ഒരു മാസത്തിനിപ്പുറം നടക്കുന്നതെന്നാണ് മറ്റൊരു ചോദ്യം.






























