ന്യൂഡൽഹി : ഇന്ത്യ വിഭജനത്തിൻ്റെ വേദന അനുഭവിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജനം അനേകം പേരുടെ ജീവിതം കീറിമുറിക്കുകയും കുടുംബങ്ങളെ വേരോടെ പിഴുതെറിയുകയും വലിയ ദുരിതങ്ങൾക്ക് കാരണമാവുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഭജനത്തിൻ്റെ വേദന അനുഭവിച്ച എല്ലാവരുടെയും ധൈര്യത്തെ ഓർക്കുന്നുവെന്ന് മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ‘വിഭജന ഭീതി അനുസ്മരണ ദിന’ത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ന് നമ്മൾ വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുകയാണ്. വിഭജനം ബാധിച്ച എല്ലാവരുടെയും ധൈര്യത്തെ നമ്മൾ ഓർക്കുന്നു. ചരിത്രത്തിലെ ആ സംഭവം ഒരുപാട് ജീവിതങ്ങളെ തകർത്തു. കുടുംബങ്ങൾ ചിതറിപ്പോയി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. വലിയ വേദനകൾ സഹിക്കേണ്ടി വന്നു. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് ഒന്നുമില്ലായ്മയിൽനിന്ന് ആളുകൾ തങ്ങളുടെ ജീവിതം വീണ്ടും കെട്ടിപ്പടുത്തു. പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റി. നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകി എന്ന് പ്രധാനമന്ത്രി പറഞ്ഞു.
അവരുടെ ജീവിതയാത്രകൾ മനുഷ്യൻ്റെ അതിജീവനശേഷിയുടെ ശക്തി നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ ദിവസം നമ്മുടെ രാജ്യത്ത് ഐക്യവും സാഹോദര്യവും നിലനിർത്താനുള്ള നമ്മുടെ ദൃഢനിശ്ചയം വർധിപ്പിക്കട്ടെ. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1947ലെ വിഭജനകാലത്ത് ജീവൻ നഷ്ടപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തവരെ അനുസ്മരിക്കാനാണ് രാജ്യം ഓഗസ്റ്റ് 14 ‘വിഭജന ഭീതി അനുസ്മരണ ദിന’മായി ആചരിക്കുന്നത്.





























