ജയ്പൂര്‍: പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച അഞ്ച് പേരെ രാജസ്ഥാനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും 10 പെണ്‍കുട്ടികളെ രാജസ്ഥാന്‍ പൊലീസ് രക്ഷപ്പെടുത്തി. ജല്‍വാര്‍ ജില്ലയിലായിരുന്നു സംഭവം. രാംകന്യ ബായി, ഭിം ശങ്കര്‍ കഞ്ജാര്‍, അന്‍കുഷ് കഞ്ജാര്‍, രമേഷ് കഞ്ജാര്‍, സന്നി കഞ്ജാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനി ബുണ്ടി ജില്ലക്കാരനായ രാംകന്യ ബായിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ മൂന്ന് പേര്‍ ഒളിവിലാണ്.
മുഹമ്മദ് ഹനീഫ്, അന്‍വര്‍ ഷേയ്ഖ്, രാജേഷ് ദാബ്‌ലെ എന്നിവരാണ് ഒളിവില്‍. കര്‍ണാടക, ബിഹാര്‍, മുംബൈ സ്വദേശികളാണ് ഇവര്‍. പ്രധാനമായും കഞ്ജാര്‍ സമുദായത്തില്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് സംഘം ലക്ഷ്യം വെച്ചതെന്ന് ജല്‍വാര്‍ സൂപ്രണ്ട് ഓഫ് പൊലീസ് അമിത് കുമാര്‍ പറഞ്ഞു. രക്ഷപ്പെടുത്തിയവരില്‍ കൂടുതല്‍ പെണ്‍കുട്ടികളും നാലും അഞ്ചും വയസുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ’11 വയസുവരെ പെണ്‍കുട്ടികളെ അവരുടെ നിയന്ത്രണത്തില്‍ വെക്കും. അതിന് ശേഷം സെക്സ് റാക്കറ്റിന് കൈമാറും. മുംബൈ പോലുള്ള നഗരങ്ങളില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് വിൽക്കുന്നത്. അതാണ് ഈ സംഘത്തിന്റെ രീതി’, അമിത് കുമാര്‍ പറഞ്ഞു.
കുട്ടികൾ വലുതാകുമ്പോൾ ജോലിയും സാമ്പത്തിക സഹായവും ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്നും തട്ടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ കുടുംബങ്ങളുമായി രേഖാമൂലമുള്ള കരാറുണ്ടാക്കിയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തില്‍ നിന്നും കുട്ടികള്‍ ഓടിപ്പോയാല്‍ മൂന്നിരട്ടി തുക കുടുംബങ്ങള്‍ നല്‍കേണ്ടി വരുമെന്ന് കരാറില്‍ പറയുന്നു
കുട്ടികളെ വിട്ടുകിട്ടാന്‍ ഈ സംഘം കുടുംബത്തിന് ഒരു തുക നല്‍കുമെന്നും അതില്‍ കുറച്ച് തുക ഇടനിലക്കാര്‍ക്ക് കൊടുക്കുമെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വ്യാജ ആധാര്‍ കാര്‍ഡുകളുണ്ടാക്കി 18 വയസ് കഴിഞ്ഞവരെന്ന കള്ള രേഖകളും ഉണ്ടാക്കാറുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍





























