ന്യൂഡൽഹി: ലോകമെമ്പാടും സൂപ്പർ എൽ നിനോയുടെ കെടുതികൾ തുടരുന്നതിനിടെ, കാലാവസ്ഥാ ഭൂപടത്തിൽ അപൂർവ്വമായൊരു പ്രതിഭാസം കൂടി പ്രത്യക്ഷപ്പെടുന്നു; ‘അറ്റ്ലാന്റിക് നിന’ . പസഫിക്കിൽ എൽ നിനോ ചൂട് പരത്തുമ്പോൾ, അറ്റ്ലാന്റിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗത്ത് സമുദ്രോപരിതല താപനില ഗണ്യമായി കുറയുന്ന ഈ പ്രതിഭാസം കഴിഞ്ഞ 40 വർഷത്തിനിടെ 5 തവണ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ഇത് ലോകത്തിന്റെ കാലാവസ്ഥയെ കീഴ്മേൽ മറിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.സമുദ്ര ഉപരിതല താപനില ശരാശരിയേക്കാൾ 0.5 ഡിഗ്രി സെൽഷ്യസിലധികം കുറയുന്ന അവസ്ഥയാണിത്. ആഫ്രിക്കയുടെ തെക്കുകിഴക്കൻ തീരത്തിന് സമീപമാണ് ഇത് രൂപം കൊള്ളുന്നത്.
എൽ നിനോയ്ക്ക് നേർവിപരീതമായി പ്രവർത്തിക്കുന്ന അറ്റ്ലാന്റിക് നിന, അന്തരീക്ഷത്തിലെ ഈർപ്പവും താപവും കുറയ്ക്കുന്നു. ഇത് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് തടയുകയും പ്രകൃതിയുടെ താളം തെറ്റിക്കുകയും ചെയ്യുന്നു.അമേരിക്കയിലെ ചുഴലിക്കാറ്റ് സീസണിൽ വൻ മാറ്റങ്ങളാണ് ഈ പ്രതിഭാസം കൊണ്ടുവരുന്നത്. അറ്റ്ലാന്റിക് നിന കാരണം ചുഴലിക്കാറ്റുകൾ രൂപപ്പെടാനുള്ള സാഹചര്യം കുറയുന്നു. NOAA-യുടെ കണക്കുകൾ പ്രകാരം, സാധാരണ വർഷങ്ങളെ അപേക്ഷിച്ച് പകുതിയോളം ചുഴലിക്കാറ്റുകൾ മാത്രമേ ഈ വർഷം പ്രതീക്ഷിക്കേണ്ടതുള്ളൂ. പേരുള്ള കൊടുങ്കാറ്റുകൾ എട്ട് മുതൽ 14 വരെയും, പ്രധാന ചുഴലിക്കാറ്റുകൾ മൂന്ന് മുതൽ ആറ് വരെയും മാത്രമായി ചുരുങ്ങാനാണ് സാധ്യത.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അറ്റ്ലാന്റിക് നിന ശുഭവാർത്തയാണ്. തണുത്ത അറ്റ്ലാന്റിക് സമുദ്രം ഇന്ത്യയിൽ ശക്തമായ മൺസൂൺ മഴയ്ക്ക് വഴിയൊരുക്കുന്നു. നേരത്തെ മൺസൂൺ അസമമായിരിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും, നിലവിൽ പല സംസ്ഥാനങ്ങളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ലഡാക്കിൽ സാധാരണയേക്കാൾ 65 ശതമാനം കൂടുതൽ മഴ ലഭിച്ചത് ഇതിന്റെ തെളിവാണ്. വരും ദിവസങ്ങളിലും മധ്യ-വടക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.






























