ഇടുക്കി: പുല്ലുമേട്ടിൽ ഇക്കുറി മകരജ്യോതി ദർശിക്കാനെത്തിയത് 6500-ലേറെ പേർ. കനത്ത മൂടൽമഞ്ഞ് കാരണം പലർക്കും മകരജ്യോതി ദർശിക്കാൻ സാധിച്ചില്ല. പാഞ്ചാലിമേട്ടിലും, പരുന്തുംപാറയിലും മകരജ്യോതി ദർശനത്തിന് സൗകര്യമൊരുക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരങ്ങളാണ് മകരജ്യോതി ദർശനത്തിന് പുല്ലുമേട്ടിലെത്തിയത്. കടുത്ത മൂടൽമഞ്ഞിൽ മകരജ്യോതി ദർശിക്കാനാകാതെ മടങ്ങിയവരും നിരവധിയാണ്. ഭക്തജന തിരക്ക് മുന്നിൽ കണ്ട് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയത്.
ജില്ലാ കളക്ടർ ഷീബാ ജോർജ്, എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ, എന്നിവർ സ്ഥലത്ത് സന്നിഹിതരായിരുന്നു. പുല്ല്മേട് മുതൽ കോഴിക്കാനം വരെ കാൽനടയായെത്തിയ ഭക്തർക്കായി കെ.എസ്.ആർ.ടി 65 ബസുകൾ സർവീസ് നടത്തി. പോലീസ്, വനം, റവന്യൂ, ഫയർഫോഴ്സ്, ജലസേചനം, കെ.എസ്.ഇ.ബി, ആരോഗ്യ വകുപ്പുകൾ അവശ്യമായ ക്രമീകരണങ്ങളു ഒരുക്കിയിരുന്നു.






























