പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തിനായി നാളെ ( ഡിസംബർ 30 ) വൈകുന്നേരം അഞ്ചിന് ശബരിമല ശ്രീധർമശാസ്താക്ഷേത്രം നട തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നടതുറക്കും. തുടർന്ന് മേൽശാന്തി ആഴിയിൽ അഗ്നി പകരും. അതിനുശേഷം തീർഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം അനുവദിക്കും. മണ്ഡലപൂജകൾക്കു ശേഷം ഇക്കഴിഞ്ഞ 27 ന് രാത്രി 11 ന് ഹരിവരാസനം പാടി നട അടച്ചിരുന്നു.
മകരവിളക്ക് ജനുവരി 15 ന്
മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്നു വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകള്‍ക്കുശേഷം വൈകുന്നേരം അഞ്ചിനാണ് അന്ന് നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15, 16, 17, 18, 19 തിയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19 വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. 19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം നട അടക്കും.
തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി
മകരവിളക്ക് മഹോത്സവകാലത്തെത്തുന്ന തീർഥാടകരെ സ്വീകരിക്കാനായി പമ്പ മുതൽ സന്നിധാനം വരെ ഒരുങ്ങി കഴിഞ്ഞു ആഴിയും പതിനെട്ടാം പടിയും നെയ്ത്തോണിയും അഗ്നിരക്ഷാസേനയും വിശുദ്ധി സേനയും കഴുകി വൃത്തിയാക്കി സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.





























